ശ്രീകണ്ഠപുരം: കനത്തമഴയില്‍ ശ്രീകണ്ഠപുരത്ത് റോഡ് പുഴയിലേക്കിടിഞ്ഞു. പരിപ്പന്‍കടവ് ചമ്പോച്ചേരി റോഡാണ് ഇന്നലെ രാവിലെ ഇടിഞ്ഞത്. 150 മീറ്ററോളം ദൂരമാണ് പുഴയെടുത്തത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുഴയോരത്തെ കൊവ്വല്വടക്കേപ്പുരയില് ബീവി ഉമ്മയുടെ വീട് അപകടാവസ്ഥയിലായി. റോഡരികിലെ നാല് വൈദ്യുത തൂണുകളും പുഴയിലേക്ക് ചാഞ്ഞ നിലയിലാണ്.
അനധികൃത മണല്‍വാരല്‍ കാരണം നേരത്തെ തന്നെ റോഡ് പുഴയിലേക്കിടിയുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ബീവിയുമ്മ ജില്ലാ കലക്ടര്‍ക്ക് നല്കിയ പരാതിയെത്തുടര്‍ന്ന് മലപ്പട്ടം പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവില്‍ അഞ്ച് മാസം മുമ്പ് 15 മീറ്റര്‍ ദൂരത്തില്‍ ഇവിടെ ഭിത്തി നിര്‍മ്മിച്ചിരുന്നു. ഈ ഭാഗം ഉള്‍പ്പെടെയാണ് ഇടിഞ്ഞത്. നിര്‍മ്മാണത്തിലെ ക്രമക്കേട് കാരണമാണ് ഭിത്തിയിടിയാന്‍ കാരണമെന്നും ആരോപണമുണ്ട്.
ഉളിക്കല്പയ്യാവൂര് റൂട്ടില്‍ മുണ്ടാനൂരില്‍ മലയോര ഹൈവേ പൂര്‍ണമായും തകര്‍ന്നു. പേമാരിയില്‍ അരികിടിഞ്ഞ് ഗതാഗതം നിരോധിച്ച പാതയില്‍ ബാക്കി ഭാഗം കൂടി പുഴയെടുത്തു. ശേഷിച്ച ഭാഗം ഏത് സമയവും പിളര്‍ന്നു തകരുമെന്ന അവസ്ഥയിലാണ്.
മംഗളൂരു, രാജപുരം, പനത്തടി, ബളാല്‍, കാഞ്ഞങ്ങാട് തുടങ്ങി സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കടന്നു പോവുന്ന പാതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: