കൊച്ചി: മുന്നറിയിപ്പ് സംവിധാനത്തിലുള്‍പ്പെടെ ദുരന്ത നിയന്ത്രണ കാര്യത്തില്‍ കേരളത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന് ദല്‍ഹി ജെഎന്‍യുവിലെ സ്പെഷല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് അധ്യക്ഷ പ്രൊഫ. അമിതാ സിങ്. 2005 -ല്‍ നിയമം വന്നു, കേരളം എന്തുചെയ്തു, അമിത ചോദിക്കുന്നു. വൈദ്യുതി മന്ത്രി എം.എം. മണിയേയും ചെയര്‍മാനേയും പേരുപറഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ട്.
അപകടമേഖലയുടെ ഭൂപടം തയാറാക്കുകയോ, ആളൊഴിപ്പിക്കല് മാര്‍ഗം കണ്ടുവെക്കുകയോ, അവശ്യവസ്തു സംഭരണികള്‍ നിര്‍മിക്കുകയോ തുടങ്ങിയ പ്രധാനകാര്യങ്ങള്‍ ഒന്നും ചെയ്തില്ല. മുന്നറിയിപ്പ് സംവിധാനം ശരിയായി ഒരുക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്തില്ല, അമിത വിശദീകരിക്കുന്നു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അസാധാരണ മഴ പ്രവചിച്ചു. ഒറ്റയാഴ്ചകൊണ്ട് 257% അധിക മഴ പെയ്തു. വിനോദ സഞ്ചാരകേന്ദ്രങ്ങളായ മൂന്നാര്‍, പൊന്മുടി, അതിരപ്പിള്ളി എന്നിവിടങ്ങളില്‍ നാശമുണ്ടായി. എന്തുകൊണ്ട് സംസ്ഥാനത്തിന്റെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സഹായകമായില്ല എന്നതാണ് ചോദ്യം.
സംസ്ഥാനം 234 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 351 ഇലകട്രോണിക് മുന്നറിയിപ്പു സംവിധാനങ്ങളില്‍ 289 എണ്ണം പ്രവര്‍ത്തിക്കുന്നില്ല. അതി പ്രവേഗ റേഡിയോ കമ്യൂണിക്കേഷന്‍ സംവിധാനം 379 സ്ഥലങ്ങളില്‍ സംസ്ഥാനം സ്ഥാപിച്ചു. ഇത് പ്രവര്‍ത്തന ക്ഷമമോ എന്ന് നോക്കേണ്ട സ്വകാര്യ കമ്പനി ലിങ്ക്വെല്‍ ഇലക്ട്രോണിക്സിന്, അവ പ്രവര്‍ത്തിക്കാതെതന്നെ ബാക്കി തുക നല്കി. സാങ്കേതിക പിഴവുകള്‍ക്കും സാങ്കേതിക അറിവില്ലായ്മയ്ക്കും പുറമേ ഭരണപ്പിടിപ്പുകേടും ഇതിന് കാരണമാണെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ട്, ബ്ലോഗില്‍ അമിത വിശദീകരിക്കുന്നു.
കേരളത്തിലെ ഡാമുകളുടെയു നദികളുടെയും കണക്കല്ലാതൊന്നും നേതാക്കള്‍ക്കറിയില്ല. തമിഴ്നാടാണ് പെരിയാറിലെ ജലനിരപ്പ് ഉയരുമെന്നും ഇടുക്കി ഡാം കവിയുമെന്നും ആദ്യം കേരളത്തെ അറിയിച്ചത്. എന്നാല്‍ മുന്നറിയിപ്പ് വൈദ്യുതി ബോര്‍ഡ് സിഎംഡി എന്‍.എസ്. പിള്ളയും അമിത ആത്മവിശ്വാസമുള്ള വകുപ്പമന്ത്രി എം.എം. മണിയും തള്ളി. ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പു നല്‍കാതെ അധികൃതര്‍ തുറന്നുവെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു, അമിതാ സിങ് എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: