കോഴിക്കോട്: നാടൊട്ടുക്ക് ഒറ്റക്കെട്ടായി ദുരിതനിവാരണത്തിനിറങ്ങുമ്പോള് സമൂഹമാധ്യമങ്ങളിലെ ഒറ്റപ്പെട്ട ദുഷ്പ്രചാരണം കരുവാക്കി ഒരുവിഭാഗം രംഗത്ത്. ദുരന്തനിവാരണത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആക്ഷേപിച്ചും പരിഹസിച്ചും ചിലര്‍ നടത്തുന്ന വിദ്വേഷ പ്രചാരണത്തെ ഉയര്‍ത്തിപ്പിടിച്ച് വിഭാഗീയത സൃഷ്ടിക്കാനാണ് ചിലര്‍ ഒരു വിഭാഗം മാധ്യമങ്ങളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഉപയോഗിക്കുന്നത്.
ജമാ അത്തെ ഇസ്ലാമി മുഖപത്രമടക്കമുള്ള മാധ്യമങ്ങളാണ് ഈ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും സജീവമാക്കുന്നതിലും സമൂഹമാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. എന്നാല്‍ ചിലര്‍ ഈ ദുരിതസാഹചര്യത്തിലും അപകടകരവും അപക്വവുമായ കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കക്ഷി രാഷ്ട്രീയ മതഭേദമെന്യേ സമൂഹമാധ്യമങ്ങള്‍ വഴി തന്നെ ശക്തമായ എതിര്‍പ്പുമുയര്‍ന്നു. ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി വിഭാഗീയത വളര്‍ത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
ദുഷ്പ്രചാരണം നടത്തുന്നത് സംഘപരിവാറാണെന്ന് വരുത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനുമാണ് ശ്രമം. ദുരിതനിവാരണത്തിന് ആസൂത്രണത്തോടെ പ്രവര്‍ത്തിച്ച സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ മറച്ചുവയ്ക്കുകയാണ് ലക്ഷ്യം. വിഭൂതി, രാജീവ് മല്‍ഹോത്ര തുടങ്ങിയവരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളെയാണ് സംഘപരിവാര്‍ പ്രചാരണമായി ഇവര്‍ വളച്ചൊടിക്കുന്നത്. സുരേഷ് കൊച്ചാട്ടില്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചില നിരീക്ഷണങ്ങളെയും സംഘപരിവാര്‍ കണക്കിലെഴുതി പ്രചരിപ്പിക്കുകയാണ് ഇവര്‍. കോഴിക്കോട് നരിക്കുനി സ്വദേശി രാഹുല്‍ സി.പി. പുത്തലത്തിന്റെ അശ്ലീല കമന്റും സംഘപരിവാറിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സിപിഎം കുടുംബവും സിഐടിയു ബന്ധവുമുള്ളവരാണ് രാഹുലിന്റേതെന്ന് നാട്ടുകാര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതോടെ കുപ്രചാരണം നടത്തിയവര്‍ വെട്ടിലായി. നാട് മുങ്ങുമ്പോഴും വെറുപ്പിന്റെ സന്ദേശം സജീവമെന്ന വാര്‍ത്തയും ഇതിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്ലാമി മുഖപത്രം പ്രചരിപ്പിക്കുന്നത്.
ദേശീയ തലത്തില്‍ കേരളത്തിന് സഹായം നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തിന് പുറത്തുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളും സര്‍ക്കാരുകളും കേരളത്തിന് സര്‍വവിധ സഹായവും നല്കി. ദേശീയ സേവാഭാരതി, സീമാജാഗരണ്‍ മഞ്ച് എന്നീ സംഘടനകള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ദല്‍ഹിയിലെ ഹെല്പ്പ്ലൈന് സംസ്ഥാനത്തെ സുരക്ഷാപ്രവര്ത്തനങ്ങളെയടക്കം ഏകോപിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുന്നതിനും ഇതിലൂടെ സാധിച്ചു. മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: