ഇടുക്കി: ഇടുക്കിയിലെ ഷട്ടറുകള്‍ പൂര്‍ണമായും അടയ്ക്കില്ലെന്ന് അധികൃതര്‍. ഇനിയും ഒരുമാസത്തിലധികം കാലവര്‍ഷവും പിന്നാലെ തുലാമഴയും എത്താനിരിക്കെ, ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഘട്ടം ഘട്ടമായി കുറച്ചിരുന്നു. വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ജലനിരപ്പ് കുറയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.
ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 2400.70 അടിയാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 2.21 ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍ഡില്‍ ഒഴുകിയെത്തുമ്പോള്‍ 1.18 ലക്ഷം ലിറ്റര്‍ വെള്ളമാണ് വൈദ്യുതി ഉല്‍പ്പാദനത്തിനായി കൊണ്ടുപോകുന്നത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 0.68 സെ.മീ. മഴ ലഭിച്ചപ്പോള്‍ 42.877 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 0.6 മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തുറന്ന ഷട്ടറുകള്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ണമായും അടച്ചു. ആറെണ്ണം രാത്രി തുറന്നെങ്കിലും പുലര്‍ച്ചെ അഞ്ചെണ്ണം അടച്ചിരുന്നു. ഒരെണ്ണമാണ് പിന്നീട് അടച്ചത്. അവസാനം വിവരം ലഭിക്കുമ്പോള്‍ 140 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴയിലും കുറവുണ്ട്. ഒഴുകിയെത്തുന്ന വെള്ളം (2250 ഘനയടി) അതേപടി നിലവില്‍ തമിഴ്നാട് കൊണ്ടുപോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: