കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയും പ്രളയവും നാശം വിതച്ച വയനാട്ടില്‍ ഇതുവരെ അമ്പതു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. ക്ഷീര മേഖലയില്‍ പത്ത് കോടിയുടെ നഷ്ടവും കണക്കാക്കുന്നു. പശുക്കള്‍ ചത്തും തൊഴുത്തുകള്‍ തകര്‍ന്നും ക്ഷീരസംഘങ്ങളില്‍ വെള്ളം കയറിയും തീറ്റപ്പുല്‍ കൃഷി നശിച്ചുമാണ് ഇത്രയധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ നൂറിലധികം പശുക്കള്‍ ചത്തു. 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള പശുക്കളാണ് ചത്തത്. നൂറ് കണക്കിന് കന്നുകാലികള്‍ വെള്ളത്തില്‍ മുങ്ങി രോഗബാധിതരായി. 250 ലധികം തൊഴുത്തുകള്‍ പൂര്‍ണമായും അഞ്ഞൂറിലധികം തൊഴുത്തുകള്‍ ഭാഗികമായും നശിച്ചു. വയലുകളിലെ മുഴുവന്‍ തീറ്റപ്പുല്‍ കൃഷിയും നശിച്ചു.
ക്ഷീര സംഘങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും പാല് സംഭരണ ശീതീകരണ പ്ലാന്റുകളില്‍ വെള്ളം കയറി പാല് സംഭരണം മുടങ്ങുകയും ചെയ്തു. ആട്, കോഴി, പന്നി എന്നിവയുടെ നഷ്ടം കണക്കാക്കിയിട്ടില്ല. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് വയനാട്ടില്‍ 36.9 കോടിയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചത്. ഇതില്‍ 32.4 കോടിയും വാഴകള്‍ നശിച്ചതിലൂടെയാണ്. 14,13,600 കുലച്ച വാഴകളും 2,54,000 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്. വൈത്തിരി താലൂക്കിലും മാനന്തവാടി താലൂക്കിലുമാണ് വാഴകള്‍ ഏറെയും നശിച്ചത്. എന്നാല്‍ വിള നശിച്ചിട്ടും കൃഷി ഓഫീസില്‍ നഷ്ടക്കണക്കുമായി എത്താത്തവരും നിരവധിയാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ നഷ്ടം പതിന്മടങ്ങാകും.
നെല്‍ക്കൃഷിയിറക്കിയ വയലുകളിലെ ഞാറുമുഴുവന് നശിച്ചു. 313 ഹെക്ടര്‍ വയലിലെ നാട്ടി നശിച്ചതായാണ് കൃഷിവകുപ്പ് നല്കുന്ന കണക്ക്. 60 ഹെക്ടറിലെ കപ്പയും 58 ഹെക്ടര്‍ ഇഞ്ചിയും 15 ഹെക്ടര്‍ പച്ചക്കറിയും 10 ഹെക്ടറോളം ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും നശിച്ചു. ഇതിന് പുറമേ കമുക് 9,169, തെങ്ങ് 199, റബര്‍ 5,860, കുരുമുളക് 10,680, കാപ്പി 46,156 എന്നിങ്ങനെയാണ് കാര്‍ഷികമേഖലയിലെ നാശനഷ്ടം. അതിവൃഷ്ടിയിലൂടെ 670 ഹെക്ടര്‍ നെല്ലും നഷ്ടപ്പെട്ടു. ദിവസങ്ങള്‍ നീണ്ട കനത്ത മഴ കാപ്പി, കുരുമുളക് കൃഷികളെയാണ് കൂടുതല്‍ ബാധിച്ചത്. കായ്പൊഴിച്ചിലിനു പുറമേ വേരുചീയലും കാപ്പിത്തോട്ടങ്ങളില്‍ വ്യാപകമാണ്. കാര്‍ഷിക മേഖലയില്‍ നിന്നും ഈ വര്‍ഷം കാര്യമായ വരുമാനം കിട്ടാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: