ഇടുക്കി: പ്രളയത്തില്‍ മുങ്ങിപ്പോയ കെട്ടിടങ്ങളുടെ ആയുസ് കുറയുമെന്ന് വിദഗ്ധര്‍. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. ഓട്, ഷീറ്റ് എന്നിവ ഉപയോഗിച്ച് മേഞ്ഞ വീടുകള്‍ പരിശോധിച്ച് ബലക്ഷയമില്ലെന്ന് ഉറപ്പുവരുത്തണം.
എല്ലാ ചട്ടങ്ങളും പാലിച്ച് ഉറപ്പോടെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ബീമുകളില്‍ ഉയര്‍ത്തിയ കെട്ടിടങ്ങള്‍ക്കും പ്രശ്നങ്ങള്‍ കുറയും. സിമന്റ് ഇഷ്ടിക, ചുടുകട്ട, വെട്ടുകല്ല്, ഹോളോബ്രിക്സ് എന്നിവ ഉപയോഗിച്ചാണ് സംസ്ഥാനത്ത് കൂടുതലായും കെട്ടിടനിര്‍മാണം. ഇതില്‍ ഏറ്റവും കൂടുതല്‍ സിമന്റ് ഇഷ്ടിക ഉപയോഗിച്ചാണ്. വില കുറച്ച് കൊടുക്കുന്നതിന്റെ ഭാഗമായി സിമന്റിന്റെ അടക്കം അളവ് കുറയ്ക്കുന്നത് കെട്ടിടങ്ങളുടെ ഉറപ്പിനെ സാരമായി ബാധിക്കും. മണലിന് പകരം പാറപ്പൊടി ഉപയോഗിച്ചുള്ള നിര്‍മാണവും ഉറപ്പ് കുറയ്ക്കും. പൊടിയുടെ വലിപ്പം തീരെ കുറയുന്നത് മൂലം സിമന്റ് കട്ടയാകാന്‍ താമസം വരുന്നതാണ് കാരണം.
ഇഷ്ടിക ധാരാളം വെള്ളം കുടിക്കുന്നതും ഉറപ്പ് കുറവ് ഉള്ളതും മൂലം ഇത്തരം കെട്ടിടങ്ങള്‍ക്ക് വെള്ളക്കെട്ട്, നാശം കൂടുതലുണ്ടാക്കും. ധാരാളം വെള്ളം ശേഖരിച്ച് വയ്ക്കുമെങ്കിലും വെട്ടുകല്ലിന് ഉറപ്പ് കൂടുതലായതിനാല്‍ നാശത്തെ ചെറുക്കും. എന്നാല്‍ കെട്ടിടത്തിന്റെ തേപ്പ് പൊളിയാന്‍ സാധ്യത കൂടുതലാണ്. ഈര്‍പ്പം എത്ര ദിവസം നിലനില്ക്കും എന്നത് ആശ്രയിച്ചിരിക്കും ഇത്. ഹോളോബ്രിക്സ് കെട്ടിടങ്ങളില്‍ ഉള്ളില്‍ വെള്ളം നില്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ വിള്ളല്‍ വീഴും. ബലക്കുറവാണ് പ്രധാന പോരായ്മ.
മണല്‍ക്ഷാമം രൂക്ഷമായതോടെ വീടിന്റെ തേപ്പിന് ആളുകള്‍ കൂടുതലും ഉപയോഗിക്കുന്നത് പാറപ്പൊടിയാണ്. ഇതിന്റെ ഗുണമേന്മക്കുറവും സിമന്റ്, പണിയിലെ പോരായ്മ എന്നിവ അനുസരിച്ചും തേപ്പ് അടര്‍ന്ന് പോകുന്നതിനും വിണ്ടുകീറുന്നതിനും സാധ്യത കൂടും. മികച്ച രീതിയില്‍ കമ്പി ഉപയോഗിക്കാത്ത വാര്‍ക്കകള്‍ അടര്‍ന്ന് പോകാനും സാധ്യത ഉണ്ട്. ഗുണമേന്മയുള്ള പെയിന്റ് ഉപയോഗിച്ചിട്ടുള്ള വീടുകള്‍ക്ക് ഭിത്തിയിലെ പ്രശ്നങ്ങള്‍ കുറയും.
വെയിലുകൊണ്ട് പുറംവശം ഉണങ്ങുമെങ്കിലും ഉള്‍വശം ഉണക്കുന്നത് ആയുസ് കൂട്ടും. മുറി ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഹീറ്റര്‍ ഇതിനായി ഉപയോഗിക്കാം. കെട്ടിടം നന്നായി ഉണങ്ങിയതിന് ശേഷം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അല്ലാത്തപക്ഷം ഭിത്തികള്‍ക്ക് ഇളക്കം തട്ടാന്‍ സാധ്യതയുണ്ട്. വീടിന്റെ ജനലിനും വാതിലിനും ഉപയോഗിക്കുന്ന തടികളും വെള്ളത്തില്‍ കിടന്നാല്‍ ക്രമേണ നശിക്കും. അലുമിനിയം ഉള്‍പ്പെടെയുള്ള മറ്റ് നിര്‍മാണസാമഗ്രികളും തുരുമ്പെടുത്ത് നശിക്കാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം നിലയുടെ മുകൡ വരെ വെള്ളം ഉയര്‍ന്ന സ്ഥലങ്ങളും ഉണ്ട്.
നല്ല രീതിയില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് പരമാവധി 50 വര്‍ഷമാണ് ആയുസ് കണക്കാക്കുന്നത്. ഇത്തരം കെട്ടിടങ്ങള്‍ ഒരുമാസം വെള്ളത്തില്‍ കിടന്നാലും കാര്യമായ തകരാര്‍ വരില്ലെന്ന് പൊതുമരാമത്ത് ബില്‍ഡിങ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായി ലക്ഷക്കണക്കിന് വീടുകളാണ് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നത്. കുട്ടനാട്, വൈക്കം എന്നിവിടങ്ങളില്‍ നിന്നടക്കം വെള്ളം ഇറങ്ങാത്തതിനാല്‍ വീടുകളുടെ എണ്ണവും കൃത്യമായി തിട്ടപ്പെടുത്താന്‍ ആയിട്ടില്ല.
പരിശോധിക്കാന്‍ സംവിധാനമില്ല
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സിമന്റ് ഇഷ്ടികയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം ഇല്ലാത്തത് തിരിച്ചടിയാകുന്നു. നിലവില്‍ പൊതുമരാമത്ത് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ഇത്തരമൊരു സംവിധാനമുള്ളത്. മണല്‍ (പാറപ്പൊടി), സിമന്റ് എന്നിവ എത്ര അനുപാതത്തില്‍ ഓരോ നിര്‍മാണങ്ങള്‍ക്കും ചേര്‍ക്കണമെന്ന് മാനദണ്ഡങ്ങള്‍ ഉണ്ട്. ലാഭക്കൊതിയോടെ സിമന്റിലടക്കം അളവ് കുറയ്ക്കുന്നത് കെട്ടിടങ്ങളുടെ ബലത്തെ സാരമായി ബാധിക്കും. പൂര്‍ണമായും നനഞ്ഞ ഇഷ്ടിക വീണ്ടും പഴയ രീതിയില്‍ ഉറപ്പോടെ കട്ട പിടിക്കാത്തതാണ് കാരണം.
അനൂപ് ഒ. ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: