ഇടുക്കി: സംസ്ഥാനത്തെ ജലസംഭരണികള്‍ ഇത്രവേഗം തുറന്നുവിടേണ്ടി വരുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ഇടുക്കിയില്‍ മാത്രമാണ് ഇക്കാര്യത്തില്‍ കുറച്ചെങ്കിലും കരുതല്‍ എടുക്കാനായത്.
ഉദ്യോഗസ്ഥരുടെ വീഴ്ചക്കൊപ്പം കൃത്യമായ ഏകോപനവും ഉണ്ടായില്ല. അമിത ആത്മവിശ്വാസവും വെള്ളം തുറന്നുവിട്ടാല്‍ ഉണ്ടാകുന്ന നഷ്ടവും മറ്റൊരു കാരണമായി. ജൂലൈ മാസത്തില്‍ തന്നെ സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന അളവിലെത്തിയിരുന്നു.
കെഎസ്ഇബിക്ക് കീഴിലുള്ള ഡാം സേഫ്റ്റി വകുപ്പാണ് ജനങ്ങളുടെയും ഡാമിന്റെയും സുരക്ഷയും വെള്ളം തുറന്നു വിടുന്നതും ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ ഡാമുകള്‍ക്ക് സമീപവും ഡാം സേഫ്റ്റിയുടെ ഓഫീസുകളും ഉണ്ടാകും.
ഇടുക്കി അതിവേഗം നിറഞ്ഞതോടെ കൂടുതല്‍ ശ്രദ്ധ അങ്ങോട്ടായി. ഇതിനൊപ്പം ശബരിഗിരി, ഇടമലയാര്‍, പൊരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുത പദ്ധതികളില്‍ വേണ്ട കരുതല്‍ നല്‍കാനായില്ലെന്നും ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.
ആദ്യം ഇടുക്കി തുറന്നതിന് പിന്നാലെ ഇടമലയാറും തുറന്നെങ്കിലും വെള്ളം പ്രശ്നങ്ങള്‍ ഇല്ലാതെ ഒഴുകിപ്പോയിരുന്നു. ഇതിന് പിന്നാലെ എത്തിയ അതിശക്തമായ മഴയില്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു.
അതിതീവ്രമഴയെ നിസാരവല്‍ക്കരിച്ചു
മഴക്കാലത്തിന് മുമ്പ് തന്നെ സംസ്ഥാനത്ത് അതിതീവ്രമഴ ലഭിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തിരുന്നില്ല. പല അണക്കെട്ടുകളും രാത്രിയില്‍ തുറന്നതും ഈ സമയം വൈദ്യുതി ബന്ധം അടക്കം ഇല്ലാതിരുന്നതും പ്രളയത്തിന്റെ തീവ്രത കൂട്ടി. അതത് ജില്ലാ കളക്ടര്‍മാരുടെ എന്‍ഒസി വാങ്ങി വേണം ഷട്ടറുകള്‍ ഉയര്‍ത്താന്‍ എന്നിരിക്കെ അതിവേഗം ഡാമുകള്‍ നിറഞ്ഞതിനാല്‍ ഇതും കൃത്യമായി പാലിക്കാനായില്ല. കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആദ്യം പറഞ്ഞെങ്കിലും പിന്നീട് അതിശക്തമായ മഴ തുടരുമെന്ന് തിരുത്തിയിരുന്നു.
സാധാരണ എല്ലാ സംഭരണികള്‍ക്കും ബ്ലൂ, ഓറഞ്ച്, റെഡ് എന്നിങ്ങനെ അലര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഓറഞ്ച് അലര്‍ട്ടിന് ശേഷം അതിവേഗമാണ് മിക്ക സംഭരണികളും തുറന്നത്. ഇടുക്കിയിലും ഇക്കാര്യത്തില്‍ പാളിച്ച ഉണ്ടായി. 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കുമെന്ന് കളക്ടറടക്കം പറഞ്ഞിരുന്നെങ്കിലും രണ്ടര മണിക്കൂര്‍ മുമ്പ് മാത്രമാണ് അറിയിപ്പ് നല്‍കാനായത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: