ന്യൂദല്‍ഹി: അരി സൗജന്യമാണോ എന്ന തര്‍ക്കത്തില്‍ കേന്ദ്രഭക്ഷ്യമന്ത്രി വിശദീകരിച്ച ശേഷവും മലയാളത്തിലെ മാധ്യമങ്ങള്‍ക്ക് തൃപ്തിയില്ല. അരിക്ക് കേരളം എത്ര രൂപ നല്‍കണമെന്ന് നാലുവട്ടമാണ് മലയാള മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. സൗജന്യമായി നല്കുന്ന അരിക്കെന്തിനാണ് പണം എന്നായിരുന്നു വീണ്ടും വീണ്ടും പാസ്വാന്റെ മറുപടി. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചൊവ്വാഴ്ച വൈകിട്ടാണ് കേന്ദ്രമന്ത്രി പത്രസമ്മേളനം വിളിച്ചത്.
പത്രസമ്മേളനത്തിന് ശേഷം കേരളത്തിന് അധികമായി നല്കിയ അരിയെപ്പറ്റിയായി മലയാള മാധ്യമങ്ങളുടെ സംശയം. എത്ര രൂപ നല്‍കണം എന്ന ചോദ്യത്തിന് അധിക അരി സൗജന്യമാണ് എന്നായിരുന്നു പാസ്വാന്റെ മറുപടി. സംശയം തീര്‍ക്കാന്‍ വീണ്ടും വീണ്ടും ചോദിച്ചെങ്കിലും സൗജന്യമായാണ് അരി സംസ്ഥാനത്തിന് നല്‍കിയതെന്ന് പാസ്വാന് തീര്‍ത്തുപറഞ്ഞു.
കേരളത്തിന് അധികമായി അനുവദിച്ച അരിയുടെ തുക ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യസുരക്ഷാ നിയമം അടക്കമുള്ള മറ്റു പദ്ധതികളില്‍ നിന്നോ എടുത്തുകൊള്ളാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. അരി സൗജന്യമായാണ് എന്ന് വ്യക്തമാക്കിയതോടെ മറ്റു പദ്ധതികളില്‍പ്പെടുത്തിയാണ് അരി നല്‍കിയിരിക്കുന്നതെന്ന് ഉറപ്പായിരുന്നു. സംസ്ഥാനം പണം നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: