ന്യൂദല്‍ഹി : മഹാരാഷ്ട്രയില്‍ തുടങ്ങി ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ഉറപ്പിച്ച ബാല്‍ താക്കറെ എന്നും വിവാദത്തിന്റെ നായകനായിരുന്നു. ഉറച്ച നിലപാടും വ്യക്തമായ കാഴ്ചപ്പാടും തന്നെയാണിതിന് കാരണം. ഏറെ കോളിളക്കം സൃഷ്ടിച്ച ‘മണ്ണിന്റെ മക്കള്‍’ വാദം തന്നെയായിരുന്നു അതില്‍ മുഖ്യം. അണികളെ ഇളക്കിമറിക്കാന്‍ ബാല്‍ താക്കറെക്കുണ്ടായ കഴിവ് അപാരം തന്നെയായിരുന്നു. താക്കറെയുടെ വാക്കുകള്‍ ശക്തവും മൂര്‍ച്ച ഏറിയതുമായിരുന്നു. കൊള്ളേണ്ടിടത്ത് അവ തറഞ്ഞുകൊണ്ടിരുന്നു. ?മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തില്‍ താക്കറെയുടെ നീക്കങ്ങള്‍ ഭരിക്കുന്നവരെ നിശ്ചയിച്ചു. മുംബൈ മഹാനഗരത്തെ നിശ്ചലമാക്കാന്‍ അദ്ദേഹത്തിന്റെ മിഴിയനക്കം മാത്രം മതിയായിരുന്നു. അണികളില്‍ അദ്ദേഹത്തിന്റെ സ്വാധീനം അളവറ്റതു തന്നെ. മഹാരാഷ്ട്രയില്‍ ചുവടുറപ്പിച്ച് ഇന്ത്യയെ കാണാനാണ് താക്കറെ എക്കാലവും ശ്രദ്ധിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായിട്ടും അതിന് മാറ്റമുണ്ടായില്ല.
2007ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി യുപിഎ പ്രതിഭ പാട്ടീലിനെ നിര്‍ദേശിച്ചപ്പോള്‍ ബിജെപിയുടെ നിലപാടില്‍ നിന്നു വ്യത്യസ്തമായി ബാല്‍ താക്കറെ അവരെ പിന്തുണച്ചു. പ്രതിഭ മഹാരാഷ്ട്രക്കാരിയാണെന്നതായിരുന്നു കാരണം. ഹിന്ദു ദേവീദേവന്മാരെ അധിക്ഷേപിച്ച് ചിത്രരചന നടത്തിയ എം.എഫ് ഹുസൈനെതിരായ നിലപാട് മാത്രമല്ല പാക്ക് ക്രിക്കറ്റ് ടീമിനെതിരായ നിലപാടും ഏറെ വിവാദം സൃഷ്ടിച്ചു. സച്ചിന് തെന്‍ഡുല്‍ക്കറിനെ വിമര്‍ശിക്കാനും താക്കറെ മടിച്ചില്ല. മുംബൈ ഇന്ത്യക്കാരുടേതാണെന്ന് 2009ല്‍ സച്ചിന് നടത്തിയ പരാമര്‍ശത്തെയാണ് താക്കറെ വിമര്‍ശിച്ചത്.
ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പില്‍ താക്കറെ മത്സരിച്ചില്ല. അണിയറയില്‍ നില്‍ക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.
1995ല്‍ ശിവസേന ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയത് താക്കറെയുടെ വലിയ വിജയമായിരുന്നു. ബിജെപിയുമായി ദേശീയ തലത്തില്‍ ആദ്യമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് ശിവസേനയായിരുന്നു. ബിജെപിയുടെ പ്രമോദ് മഹാജനാണ് ആ സഖ്യത്തിന്റെ മറ്റൊരു ശില്പി.ദേശീയ മാധ്യമങ്ങളുടെ ഇരയായിരുന്നു ഒരുകാലത്ത് താക്കറെ . ഇന്ന് നരേന്ദ്രമോടിക്കെതിരെ നടത്തുന്നതുപോലത്തെ ആക്രമണമായിരുന്നു താക്കറെക്കെതിരെ നടന്നിരുന്നത്
താക്കറയെ ഒരു മുസ്ലിം വിരുദ്ധനായി അവതരിപ്പിക്കാനാണ് രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളുമെല്ലാം പരിശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹം തന്റെ നിലപാട് പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ‘ഞാനൊരു ഇസ്ലാമിക വിരോധിയല്ല. എന്നാല്‍ ഇവിടെ ജീവിക്കുകയും സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ ഇവിടുത്തെ നിയമങ്ങള്‍ ആചാര്യമര്യാദകളും അംഗീകരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അങ്ങിനെ അല്ലാത്തവരെ എതിര്‍ക്കും’. അതായിരുന്നു താക്കറെയുടെ നിലപാട്.
കോണ്‍ഗ്രസ്സാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ശിവസേനയുമായി ആദ്യം ബന്ധം സ്ഥാപിച്ചത്. പിന്നീട് ബിജെപിയുടെ സ്വാഭാവിക സഖ്യകക്ഷിയായി ശിവസേന. എന്‍ഡിഎ രൂപം കൊണ്ടതുമുതല്‍ ശക്തമായി ഈ കക്ഷികളുടെ ബന്ധം തുടരുകയാണ്. നിലപാടുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍ പോലും രാഷ്ട്രീയ കാഴ്ചപ്പാട് മാറിയിട്ടേയില്ല. ഇടുങ്ങിയതെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ടിരുന്ന ശിവസേനയുടെ കാഴ്ചപ്പാടില്‍ സാരമായ മാറ്റം വരുത്താന്‍ ബിജെപിയുടെ സഖ്യം സഹായിച്ചു എന്നുതന്നെ പറയാം. മഹാരാഷ്ട്രയുടെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന താക്കറെ ഇന്ത്യയുടെ കവാടത്തിലെ ശക്തനായ കാവല്‍ക്കാരനുമായിരുന്നു.
- പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: