ഇടുക്കി: ശക്തമായ മഴയില്‍ ഒറ്റപ്പെട്ട മൂന്നാറിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളില്‍ നിന്നെത്തുന്ന വെള്ളം കൂടി കുറഞ്ഞതോടെ മൂന്നാര്‍ ടൗണില്‍ നിന്നുള്ള വെള്ളവും ഇറങ്ങി. ഹെഡ് വര്‍ക്ക്സ് ഡാമിലെ ജലനിരപ്പും താഴ്ന്നു. ബസ് സര്‍വീസ് ആരംഭിക്കാനാകാത്തത് ആയിരക്കണക്കിന് തോട്ടം തൊഴിലാളികളെയാണ് വലയ്ക്കുന്നത്.
കഴിഞ്ഞദിവസം വൈകിട്ടാണ് ചെറുവണ്ടികള്‍ മൂന്നാര്‍ ടൗണിലേക്ക് പ്രവേശിച്ച് തുടങ്ങിയത്. ഇടയ്ക്ക് എത്തുന്ന മഴയില്‍ വീണ്ടും മണ്ണിടിയുന്നത് ഭീഷണിയാണ്. ദേവികുളത്ത് നിന്ന് മൂന്നാറിലേക്കുള്ള വഴി ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല. മറയൂര്‍ റോഡില്‍ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നതോടെ ഈ വഴിയും അടഞ്ഞു. മേഖലയില്‍ വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ദിവസങ്ങളായി ഒറ്റപ്പെട്ടിരിക്കുകയാണ്.
മൂന്നാര്‍ ഗവ. ആര്‍ട്സ് കോളേജിന്റെ രണ്ട് കെട്ടിടങ്ങള്‍ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി കെട്ടിടങ്ങളില്‍ മുതിരപ്പുഴയാറില്‍ നിന്ന് വെള്ളം കയറി നാശം ഉണ്ടായി. ആഹാരസാധനങ്ങള്‍ക്കും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ക്ഷാമവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: