ന്യൂദല്‍ഹി: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ദല്‍ഹിയില്‍ യുവാവിന് ദാരുണാന്ത്യം. കിഴക്കന്‍ ദല്‍ഹിയില്‍ കല്യാണ്‍പുരിയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പ്രദേശവാസിയും തയ്യല്ക്കാരനുമായ ഷാറൂഖ് ഖാനാണ് കുത്തേറ്റു മരിച്ചത്.
കൊല്ലപ്പെട്ട ഷാറൂഖ് ഖാന് പ്രതിയില്‍ നിന്ന് 500 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. ഇതു മോഷ്ടിച്ചതാണെന്നു പിന്നീടു മനസിലാക്കിയ ഖാന് മൊബൈല്‍ തിരികെ കൊടുത്തു പണം തിരികെ തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതു പിന്നീട് കൊലപാതകത്തിലെത്തുകയുമായിരുന്നു.
സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് പിടികൂടി. നഗരത്തില്‍ നിന്ന് ബസില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ഖാലിദ് മുഹമ്മദിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ കേസിലെ മറ്റൊരു പ്രതിയും പിടിയിലായിട്ടുണ്ട്. കൂട്ടാളികളുടെ സഹായത്തോടെ ഷാറൂഖ് ഖാനെ എട്ടു തവണ കുത്തിയെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നെഞ്ചിലും അടിവയറ്റിലും കുത്തേറ്റ ഷാറൂഖിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 2015ലാണ് മുഹമ്മദ് മോഷണക്കേസില്‍ ജയിലിലാകുന്നത്. ഇയാള്‍ ഒരു തല്ലുകേസിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: