കൊച്ചി: അന്ന് ഇന്ത്യക്കെതിരേ അന്താരാഷ്ട്ര സമൂഹം ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ നയമായിരുന്നു. ഇന്ന് ദുരിത സഹായം കിട്ടാന്‍ നയം പറയുമ്പോഴും കേന്ദ്ര വിരുദ്ധം. കാരണം, അന്നും ഇന്നും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍. 1998 ല്‍ വാജ്പേയി സര്‍ക്കാര്‍ നടത്തിയ പൊഖ്റാന്‍ അണുശക്തി പരീക്ഷണത്തെ തുടര്‍ന്നായിരുന്നു ഉപരോധം.
അമേരിക്കയുള്‍പ്പെടെ വന്‍ രാജ്യങ്ങള്‍ വാജ്പേയി സര്‍ക്കാരിന്റെ അണുശക്തി പരീക്ഷണത്തില്‍ ഇന്ത്യയെ ഉപരോധിച്ചു. പക്ഷേ, അതിനെ രാജ്യം തലയുയര്‍ത്തിനിന്ന് അതിജീവിച്ചു. ഇപ്പോള്‍ ദുരിത സഹായംകിട്ടാന്‍ തലകുനിച്ച് നില്ക്കാന് നയം മാറ്റണമോ എന്നതാണ് ചോദ്യം.
ഇന്ത്യയുടെ വന്ശക്തിയിലേക്കുള്ള കുതിപ്പിനായിരുന്നു പൊഖ്റാന്‍ പരീക്ഷണം വഴിവെച്ചത്. അതുകൊണ്ടുതന്നെയാണ് അമേരിക്ക, കാനഡ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക-സാങ്കേതിക-പ്രതിരോധ ഉപരോധം ഏര്‍പ്പെടുത്തിയത്. വന്‍ ശക്തിയായ അമേരിക്കയുടെ ഉപരോധം ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സഹായങ്ങള്‍ക്കു പോലും തടസമായി.
ഇന്ത്യക്ക് അന്ന് ഇന്ത്യ ലോകബാങ്കിനും അന്താരാഷ്ട്ര നാണയ നിധിക്കും മറ്റുമായി കടം വീട്ടാനുണ്ടായിരുന്നത് 4400 കോടി അമേരിക്കന്‍ ഡോളര്‍, 3084.62 ലക്ഷം കോടി രൂപ. പക്ഷേ ഇന്ത്യ അമ്പരന്നില്ല. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ഉപരോധിച്ചവര്‍ സ്വയം പിന്‍വലിച്ചു. രാജ്യം നട്ടെല്ലു നിവര്‍ത്തി, തലയുയര്‍ത്തി നിന്നു, നില്ക്കുന്നു. ഇന്ന് ഇന്ത്യ വിദേശകടമെടുപ്പ് കുറഞ്ഞ, വികസിത രാജ്യമായി മാറിയത് അന്നത്തെ സ്വാശ്രയ ഇന്ത്യയെന്ന സങ്കല്‍പ്പം നടപ്പാക്കിയതുവഴിയാണ്.
അന്ന് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളും സംവിധാനങ്ങളുമാണ് ഇന്ന് ദുരിതാശ്വാസത്തിന് ധന സഹായ സന്നദ്ധത പ്രകടിപ്പിക്കുന്നത്. അന്നത്തേക്കാള്‍ ഏറെ വളര്‍ന്ന് സാമ്പത്തിക ശക്തിയായ ഇന്ത്യ സഹായം കിട്ടുന്നിടത്തെല്ലാംനിന്ന് വാങ്ങണമോ എന്നതാണ് പ്രശ്നം. ബിജെപി സര്‍ക്കാരിലെ അന്നത്തെ ധനമന്ത്രി ജസ്വന്ത് സിങ്ങാണ് വിദേശരാജ്യങ്ങളുടെ ദുരിത സഹായം വേണ്ടെന്ന നിലപാട് ആദ്യം പറഞ്ഞത്. പിന്നീട് മന്മോഹന് സിങ് സര്‍ക്കാര്‍ അത് വ്യവസ്ഥയാക്കി. അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നത് സിപിഎം ഉള്‍പ്പെട്ട ഇടതുപക്ഷവുമായിരുന്നു.
ദുരിതാശ്വാസ സഹായ പദ്ധതികള്‍ക്ക് സഹായം വാങ്ങുമ്പോള്‍ നാലു പ്രതിസന്ധികളുമുണ്ട്. ഒന്ന്, ആ രാജ്യങ്ങളുടെ വ്യവസ്ഥ പാലിക്കണം. രണ്ട്, ആ രാജ്യവുമായുള്ള നയതന്ത്രങ്ങളില്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരാം. മൂന്ന്, സഹായങ്ങളില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടാകാം. നാല്, ഒരു രാജ്യത്തിന്റെ സ്വീകരിക്കുമ്പോള്‍ മറ്റൊന്നിന്റെ നിരസിക്കാന്‍ കഴിയില്ല. പാക്കിസ്ഥാന് വെള്ളപ്പൊക്ക ദുരിതത്തില്‍ ഇന്ത്യ 23 കോടി രൂപ 2010 -ല്‍ വാഗ്ദാനം ചെയ്തു. അവര്‍ സ്വീകരിച്ചില്ല. പാക്കിസ്ഥാനിലെ ചാരിറ്റബിള്‍ സംഘടനകള്‍ 2014-ല്‍ കശ്മീരിലേക്ക് അയച്ച ദുരിതാശ്വാസ വസ്തുക്കള്‍ പോലും ഇന്ത്യ തിരിച്ചയച്ചു.
ഇത്തരം സാഹചര്യത്തില്‍ പൊതു നയമെന്ന നിലയിലാണ് ഒരു വിദേശരാജ്യത്തിന്റെയും സഹായം വേെണ്ടന്ന നയം. ഇപ്പോള്‍ ഇന്ത്യക്ക് ക്ഷീണം സംഭവിച്ചുവെന്ന പ്രതീതി പരത്താന്കൂടിയാണ് കേരളത്തിനുള്ള സഹായ വാഗ്ദാനങ്ങളെന്നും വിലയിരുത്തപ്പെടുന്നു.
അന്ന് ബിജെപി സര്‍ക്കാരിന്റെ പൊഖ്റാന്‍ പരീക്ഷണത്തെ എതിര്‍ത്ത്, ഉപരോധങ്ങള്‍ക്ക് വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി അന്ന് സിപഎമ്മും കോണ്‍ഗ്രസും ന്യായീകരണം പറഞ്ഞു. ഇപ്പോള്‍ വിദേശ സഹായം വാങ്ങാത്തതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതും അതേ സിപിഎം തന്നെയെന്നതും വിചിത്രമാണ്. അന്ന് വാജ്പേയിയെ, ഇന്ന് നരേന്ദ്ര മോദിയെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: