തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയമേഖലകളിലെ രക്ഷാദൗത്യത്തിനിടെ വ്യോമസേനാ ഹെലികോപ്ടര്‍ കൈവീശി വിളിച്ചുവരുത്തി തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര നടത്തിയ തിരുവല്ലക്കാരന് ജോബി ജോയിക്കെതിരേ നിയമനടപടി വേണ്ടിവരുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. സൈന്യത്തിന്റെ ഹെലിക്കോപ്ടറിലേക്ക് ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ച് കയറ്റുകയായിരുന്നുവെന്ന് ജോബി വിശദീകരണ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇനിയും അസത്യപ്രചാരണം നടത്തിയാല്‍ വ്യോമസേനയുടെ കൃത്യനിര്‍വഹണത്തിന് ജോബി ജോയി മറുപടി പറയേണ്ടിവരുമെന്നും സൈനിക വക്താവ് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂരിലെ ആറാട്ടുപുഴ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടറിന് നേരെ ജോബി കൈവീശിക്കാട്ടിയതിനെത്തുടര്ന്ന് ഹെലികോപ്ടര്‍ താഴ്ത്തി വ്യോമസേന ഇയാളെ കയറ്റിയിരുന്നു. കോപ്ടറില്‍ പ്രവേശിച്ചശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്നായി ജോബിയുടെ ചോദ്യം. തിരുവനന്തപുരത്തേക്കാണെന്ന് അറിയിച്ചപ്പോള്‍, രക്ഷപ്പെടുകയായിരുന്നില്ല ലക്ഷ്യമെന്നും ഹെലികോപ്ടറില്‍ കയറണമെന്ന ആഗ്രഹം കൊണ്ടാണ് കൈവീശിയതെന്നും ഇയാള്‍ പറഞ്ഞു. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരേ വ്യോമസേനാ ഉദ്യോഗസ്ഥര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, സുഹൃത്തുക്കളുമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വ്യോമസേന ആവശ്യപ്പെട്ടതനുസരിച്ചാണ് ഹെലികോപ്ടറില്‍ കയറിയതെന്നും തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോഴാണ് എന്നെ രക്ഷിക്കുകയായിരുന്നു എന്ന് മനസിലായതെന്നും തനിക്കെതിരേ വ്യാജപ്രചാരണം നടത്തുകയാണെന്നും വിശദീകരിച്ച് ജോബി സാമൂഹ്യമാദ്ധ്യമത്തില്‍ വീഡിയോ ഇട്ടു.
രക്ഷാദൗത്യത്തിന് തടസമുണ്ടാക്കിയെങ്കിലും ജോബിക്കെതിരേ നിയമനടപടിയെടുക്കാതെ സര്‍ക്കാരിന്റെ ക്യാമ്പിലേക്ക് വിടുകയാണ് വ്യോമസേന ചെയ്തത്. എന്നാല്‍ ഇനിയും അസത്യം പ്രചരിപ്പിച്ചാല്‍ കൃത്യനിര്‍വഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബിജോയ് മറുപടി പറയേണ്ടിവരും. നിയമനടപടി നേരിടേണ്ടി വരികയും ചെയ്തേക്കാം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു- സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: