കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ചില തീരുമാനങ്ങള്‍ കാണുമ്പോള്‍ യൂണിവേഴ്സിറ്റി വിവരക്കേടിന്റെയും പിടിപ്പുകേടിന്റെയും ആസ്ഥാനമായി മാറിയെന്ന സംശയം ബലപ്പെടുത്തുന്നതായി കെപിസിടിഎ മേഖലാ കമ്മറ്റി വിലയിരുത്തി. ഉന്നത വിദ്യാഭാസത്തിന്റെ ആസ്ഥാനമായ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന പല കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുന്നത് സര്‍വകലാശാല ആക്ട്, സ്റ്റാറ്റിയൂട്ട് എന്നിവ പരിഗണിക്കാതെയാണെന്നും കമ്മറ്റി വിലയിരുത്തി. ഇതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ടീച്ചിങ്ങ് ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍. വിചിത്രമായ മാനദണ്ഡങ്ങള്‍ വെച്ച് ടീച്ചിങ് അസിസ്റ്റുമാരെ നിയമിക്കുമ്പോള്‍ യോഗ്യതയുള്ളവര്‍ പുറത്തിരിക്കേണ്ടിവരും എന്നതാണ് വസ്തുത. വേണ്ടപ്പെട്ട ആള്‍ക്കാരെ തിരുകിക്കയറ്റാന്‍ സിണ്ടിക്കേറ്റ് നടത്തുന്ന ശ്രമത്തിന്റ ഭാഗമാണിതെന്ന് സംശയിക്കുന്നു. ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവില്‍ എംല്‍എയുടെ ഭാര്യയെ തിരുകിക്കയറ്റാന്‍ ശ്രമിച്ചതും പഠന ബോര്‍ഡുകളുടെ ലിസ്റ്റ് ചാന്‍സിലര്‍ക്ക് അയച്ചു കൊടുത്തപ്പോഴുണ്ടായ തെറ്റുകളും ഇതിനുള്ള തെളിവുകളായി കമ്മറ്റി വിലയിരുത്തി. ഈ വിവാദ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. ഡോ. പ്രേമചന്ദ്രന് കീഴോത്ത് അധ്യക്ഷത വഹിച്ചു. ഡോ.ആര്.കെ.ബിജു, ഡോ.പ്രേംകുമാര്‍, ഡോ.മോഹനന്, പ്രജു കെ പോള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: