കണ്ണൂര്‍: ദുരിത കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നിയന്ത്രണത്തില്‍ ആര്‍ട് ഓഫ് ലിവിംഗ് സേവാപ്രവര്‍ത്തനം തുടരുന്നു. കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നും പ്രളയബാധിത മേഖലകളിലേക്ക് നിത്യേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കള്‍ക്കു പുറമെ ബാംഗളൂര്‍ ആശ്രമത്തില്‍നിന്നും ഒമ്പതരക്കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകള്‍ ദുരിതാശ്വാസത്തിനായി ശ്രീ ശ്രീ രവിശങ്കര്‍ജി ഇന്നലെ കേരളത്തിലേക്ക് അയച്ചുകഴിഞ്ഞു. ബാംഗളൂര്‍, ചെന്നൈ, ഹൈദരബാദ്, നാഗപ്പൂര്‍ തുടങ്ങിയ ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളില്‍നിന്നും വസ്ത്രങ്ങള്‍, മരുന്നുകള്‍, ഭക്ഷണം, വെള്ളം, ശുചീകരണ സാമഗ്രികള്‍, സ്നാനോപകരണങ്ങള്‍ തുടങ്ങിയവ ബംഗളൂരു ആശ്രമത്തില്‍ ആരംഭിച്ച കെയര്‍ ഫോര്‍ കേരള ദുരിതാശ്വാസ സംഭരണകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ആവശ്യസാധനങ്ങളടങ്ങിയ കൂടുതല്‍ ലോഡുകള്‍ ഈ ആഴ്ച്ചതന്നെ ബാംഗളൂര്‍ ആശ്രമത്തില്‍നിന്നും വീണ്ടും കേരളത്തിലെത്തുന്നതാണെന്ന് ആര്‍ട് ഓഫ് ലിവിംഗ് അധികൃതര്‍ പറഞ്ഞു. ബംഗളൂരു വ്യക്തിവികാസകേന്ദ്രയിലെ ആയിരം യുവാചാര്യന്മാര്‍ പ്രളയബാധിത മേഖലകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: