മട്ടന്നൂര്‍: പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. മട്ടന്നൂര്‍ ബസ് സ്റ്റാന്റിലെ നഗരസഭ വക ഷോപ്പിംഗ് കോംപ്ലക്സ് പൂര്‍ണ്ണമായും പൊളിച്ചിട്ട് ദിവസങ്ങളായെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്നും മാറ്റാത്തതാണ് ജനങ്ങള്‍ക്ക് ദുരിതമായി മാറിയിട്ടുള്ളത്. ഇത് ബസ് സ്റ്റാന്റില്‍ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മൂന്നര മാസം മുമ്പാണ് നഗരസഭ കെട്ടിടം പൊളിച്ചുമാറ്റാനായി കരാര്‍ നല്‍കിയത്. മൂന്നാഴ്ച മുമ്പേ കെട്ടിടം പൊളിച്ചിട്ടിരുന്നുവെങ്കിലും കമ്പി, കല്ല് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും സ്ഥലത്തുനിന്നും മാറ്റാന്‍ കരാറുകാരന് തയ്യാറായിട്ടില്ല. കെട്ടിടം പൊളിച്ചിട്ടതോടെ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡും കാല്നടയാത്രക്കായുള്ള വഴിയും തടസ്സപ്പെട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ എത്രയും വേഗം മാറ്റണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: