ആലപ്പുഴ: മഹാപ്രളയത്തില്‍ സ്വന്തംജീവന് പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ കേരളത്തിന്റെ കാവല്സേനയെന്ന് മത്സ്യത്തൊഴിലാളികളെ വാഴ്ത്തുന്ന സര്‍ക്കാരും, സമൂഹവും പക്ഷേ രത്നകുമാറിനോട് നീതി പുലര്‍ത്തിയില്ല. ചെങ്ങന്നൂരില്‍ കുത്തൊഴുക്കിനെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയില്‍ മത്സ്യത്തൊഴിലാളിയായ രത്നകുമാര്‍ (36) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അദ്ദേഹത്തിന്റെ വയറില്‍ 25 തുന്നലുകളും, കാലില്‍ 10 തുന്നലുകളുമാണ് ഇടേണ്ടി വന്നത്. 16ന് പുലര്‍ച്ചെയാണ് രത്നകുമാറും സുഹൃത്തുക്കളും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. പരുമല കിഴക്ക് ഇല്ലിമല പാലത്തിന് സമീപപ്രദേശങ്ങളിലാണ് ഇവര്‍ ബോട്ടുമായി രക്ഷാദൗത്യത്തിന് എത്തിയത്.
ഹിന്ദുഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് മധുപ്രസാദ്, മാവേലിക്കര താലൂക്ക് കാര്യവാഹ് ബിജു തുടങ്ങിയവര്‍ക്കൊപ്പമാണ് രക്ഷാദൗത്യം ആരംഭിച്ചത്. ശരീരം തളര്‍ന്ന് കിടക്കുന്ന സന്തോഷിനെയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുത്തൊഴുക്കില്‍പ്പെട്ട് ബോട്ട് വട്ടംകറങ്ങി ഒരു കവുങ്ങില്‍ ഇടിച്ചു കയറി. കവുങ്ങ് രണ്ടായി മുറിഞ്ഞ് രത്നകുമാറിന്റെ വയറില്‍ തറച്ചുകയറി. കാലിനും സാരമായി പരിക്കേറ്റു. ചോര വാര്‍ന്നൊഴുകിയിട്ടും സന്തോഷിനെയും കുടുംബത്തെയും കരയില്‍ സുരക്ഷിതമായി എത്തിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രത്നകുമാറിനെ 22ന് ഡിസ്ചാര്‍ജ് ചെയ്തു.
വിദഗ്ധ ചികിത്സയ്ക്കായി മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. രത്നകുമാര്‍ കടലില്‍ പണിയെടുത്ത് കിട്ടിയിരുന്ന വരുമാനമായിരുന്നു ഭാര്യ ജിഷയും, മക്കളായ ആരതിയും അഞ്ജലിയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിത മാര്‍ഗം. ഇതുവരെ സര്‍ക്കാര്‍ യാതൊരു സഹായവും ചെയ്തിട്ടില്ല. ചില സുമനസ്സുകളുടെ സഹായം മാത്രമാണ് ലഭിച്ചത്.
ഹിന്ദുഐക്യവേദിയും, സേവാഭാരതയും സഹായിക്കുന്നുണ്ട്. ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു കഴിഞ്ഞ ദിവസം വീട്ടിലെത്തി സഹായം ഉറപ്പ് നല്കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് രത്നകുമാറിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ജിഷയുടെയും രത്നകുമാറിന്റെയും പേരില്‍ ആറാട്ടുപുഴ കോര്പ്പറേഷന് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ട്. നമ്പര്‍: 043300101010858.
പ്രതികരിക്കാൻ ഇവിടെ എഴുതുക: