കൊച്ചി: ഒരു ഹെലിക്കോപ്റ്റര്‍ മുപ്പത് തവണ വരെ ലാന്‍ഡ് ചെയ്യുന്നു, വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലിക്കോപ്റ്ററുകള്‍ അര മണിക്കൂര്‍ ഇടവിട്ട് ഗ്രൗണ്ടിലേക്ക് എത്തുന്നു. പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ വഹിച്ചുകൊണ്ടും, മരുന്നും ഭക്ഷണവുമായി എത്തുന്ന ഹെലിക്കോപ്റ്ററുകള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് പറന്നിറങ്ങുമ്പോള്‍ ഇതിനെയെല്ലാം നിയന്ത്രിച്ചത് മലയാളികൂടിയായ വ്യോമസേനാ ഉദ്യോഗസ്ഥ അന്‍ഷ വി. തോമസാണ്.
ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിച്ചുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് ഓരോ മണിക്കൂറിലും എത്തിയത്. ഈ സമയം ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സില്‍. ഒരാളേയും പ്രളയം കവരാന്‍ അനുവദിക്കില്ല, എല്ലാവരെയും രക്ഷിക്കണം. ഓരോ സന്ദേശങ്ങളും പരിശോധിച്ച് ആ പ്രദേശങ്ങളിലേക്ക് ഹെലിക്കോപ്റ്ററുകള്‍ അയച്ചു. ഇതിനിടയില്‍ ഭക്ഷണവും മരുന്നുകളുമായുള്ള ഹെലിക്കോപ്റ്ററുകളും കോളേജ് ഗ്രൗണ്ടിലിറങ്ങി. ഇവയെല്ലാം ഓരോ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേക്കും വിജയകരമായി എത്തിക്കാന്‍ സാധിച്ചുവെന്ന് അന്‍ഷ വി.തോമസ് ജന്മഭൂമിയോട് പറഞ്ഞു.
ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വി.കെ. തോമസിന്റെയും ലീലാമ്മയുടെയും മകളായ അന്‍ഷ കോയമ്പത്തൂര്‍ ദക്ഷിണ വ്യോമ കമാന്‍ഡിലാണ് സേവനം അനുഷ്ഠിക്കുന്നത്. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലാണ് അന്‍ഷ എന്ജിനിയറിങ്ങിനു പഠിച്ചത്.
എയര്‍ഫോഴ്സ് കോ-ഓര്‍ഡിനേഷന്‍ റൂം നായികയായിട്ടാണ് അന്‍ഷ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഹെലിക്കോപ്റ്ററുകളിലുള്ള രക്ഷാപ്രവര്‍ത്തനവും ഭക്ഷണ-മരുന്ന് വിതരണവും നിയന്ത്രിച്ചിരുന്നത് അന്‍ഷ ആയിരുന്നു. ആയിരങ്ങള്‍ പ്രളയത്തില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. തന്റെ കലാലയത്തില്‍ നിന്നാണ് ആദ്യം ഓപ്പറേഷന് നേതൃത്വം നല്‍കിയത്. പിന്നീട് ഹെലിക്കോപ്റ്ററുകളുടെ ലാന്‍ഡിങ് പോയിന്റായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലേക്ക് പ്രവര്‍ത്തനം മാറ്റി. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ജിപിഎസ് വിവരങ്ങള്‍ സഹിതം ഹെലിക്കോപ്റ്ററുകള്‍ക്ക് നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്.
വൈകിട്ട് ഏഴു മണിയോടെ ഹെലിക്കോപ്റ്ററുകളുടെ പറക്കല്‍ നിര്‍ത്തിയാലും അന്നത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും അടുത്ത ദിവസം ചെയ്യേണ്ട ചര്‍ച്ചകളുമായി രാത്രി വൈകിയും അന്‍ഷയുടെ ജോലി നീണ്ടിരുന്നു. ഈ ദിവസങ്ങളിലെല്ലാം വിശ്രമം ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമായിരുന്നു.
അന്‍ഷയ്ക്കൊപ്പം കരസേനയിലെ 28-ാം മദ്രാസ് റജിമെന്റിലെ മേജര്‍ ഏറ്റുമാനൂര്‍ സ്വദേശി ഹേമന്ത് രാജും പ്രവര്‍ത്തിച്ചിരുന്നു. കഴക്കൂട്ടം സൈനിക സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ മേജര്‍ ഹേമന്ത് കശ്മീരില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ മൂന്ന് വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ ഫീല്‍ഡ് സര്‍വീസിന്റെ ഭാഗമായി മൂന്ന് വര്‍ഷം നിയന്ത്രണ രേഖയിലും സേവനം ചെയ്തിട്ടുണ്ട്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ഇന്‍സ്ട്രക്ടര്‍ കൂടിയാണ് മേജര്‍ ഹേമന്ത് രാജ്. ചെങ്ങന്നൂര്‍ കവിയൂര്‍ സ്വദേശിയും വ്യോമസേനാ ഉദ്യോഗസ്ഥനുമായ മനു മോഹനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: