തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി സഹകാര്‍ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീ സ്വാശ്രയ സംഘങ്ങളും. പ്രളയം എല്ലാം കവര്ന്നെടുത്തപ്പോള് സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് പുതുവസ്ത്രങ്ങളും ആഹാരപദാര്‍ഥങ്ങളും കുടിവെള്ളവുമൊക്കെ ശേഖരിച്ച് അവര്‍ എത്തിച്ചു. തങ്ങളുടെ ചെറുസമ്പാദ്യങ്ങള്‍ എല്ലാം ദുരിത സേവനത്തിനായി സംഘത്തിലെ അംഗങ്ങള്‍ വിനിയോഗിക്കുകയായിരുന്നു.
ഓണം ബോണസ്സിന് വേണ്ടി നീക്കിവച്ചിരുന്ന തുകയും ദുരിത ബാധിതര്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാനായി അംഗങ്ങള്‍ വിനിയോഗിച്ചു. അക്ഷയശ്രീ ഫെഡറേഷന്റെ കീഴിലുള്ള എല്ലാ സംഘങ്ങളിലും വിപുലമായ രീതിയില്‍ ഓണാഘോഷപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഈ തുകയെല്ലാം പ്രളയബാധിതര്‍ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങി നല്കാന് വിനിയോഗിച്ചു.
പുരുഷ സ്വാശ്രയ സംഘങ്ങളിലെയും വനിതാ സംഘങ്ങളിലെയും അംഗങ്ങള്‍ ഈ ദൗത്യത്തില്‍ പ്രായഭേദമില്ലാതെ അണിചേര്‍ന്നു. ആയിരക്കണക്കിന് രൂപയുടെ ജീവന്‍രക്ഷാ മരുന്നുകളും ശേഖരിച്ചവയില്‍പ്പെടുന്നു. ഉല്‍പ്പന്നങ്ങള്‍ അക്ഷയശ്രീ സംസ്ഥാന ഓഫീസില്‍ എത്തിച്ച ശേഷം അവ സേവാഭാരതിക്ക് കൈമാറി. സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരനില്‍ നിന്നും സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന് ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി അജി ബുധനൂര്‍, ട്രഷറര്‍ കൃഷണന്‍നായര്‍, അക്ഷയശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകണ്ഠന്, സേവാഭാരതി ജില്ലാസമിതി അംഗം വിനുകുമാര്‍, സിന്ധുകല തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: