കൊച്ചി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വരുന്ന സര്‍വ്വകലാശാല പരീക്ഷകളില്‍ ആനുപാതികമായ ഗ്രേസ്മാര്‍ക്ക് അനുവദിക്കുമെന്ന് വിസി ഡോ.ജെ. ലത. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളേയും സര്‍വ്വകലാശാല ഉദ്യോഗസ്ഥരേയും സെപ്തംബര്‍ ആദ്യവാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്നും അവര്‍ പറഞ്ഞു.
പറവൂര്‍, കൂനമ്മാവ്, വരാപ്പുഴ, ആലുവ, കളമശ്ശേരി തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി 2,459 പേരാണ് കുസാറ്റിലെ പത്തു ക്യാമ്പുകളില്‍ അഭയം തേടിയത്. ആയിരത്തോളം പേര് ക്യാമ്പുകളില്‍ നിന്നും വീടുകളിലേയ്ക്ക് മടങ്ങിയതുകൊണ്ട് ബാക്കിയുള്ളവരെ ചേര്‍ത്ത് സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുള്ളത്.
സര്‍വ്വകലാശാലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, ഇന്‍ഫോ പാര്‍ക്കിലെ വിവിധ ഐടി കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങി അഞ്ഞൂറോളം വോളണ്ടിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്്.
ഇന്ത്യന്‍ നേവിക്കാണ് ഭക്ഷണം പാകം ചെയ്യുന്നതുള്‍പ്പെടെ ക്യാമ്പുകളിലെ ആഹാരത്തിന്റെ ചുമതല. 25 വരെ ഭക്ഷണ വിതരണം നടത്താന്‍ സന്നദ്ധമാണെന്ന് നേവി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയുര്‍വ്വേദം, ഹോമിയോ, അലോപ്പതി തുടങ്ങി എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന മെഡിക്കല്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി രണ്ട് കൗണ്‍സിലര്‍മാരുമുണ്ട്. കൗണ്‍സിലിങ്ങ് സൈക്കോളജിസ്റ്റായ വിപിന്‍ റോള്‍ഡന്റ് ക്യാമ്പ് അംഗങ്ങള്‍ക്കായി ക്ലാസെടുത്തു. വരും ദിവസങ്ങളില്‍ ക്ലീനിങ്ങിനാവശ്യമായ ഉപകരണങ്ങളുള്‍പ്പെടെയുള്ളവ ആവശ്യമായി വരുമെന്നും സംഘാടകര്‍ അറിയിച്ചു.
സര്‍വ്വകലാശാലയിലെ യൂത്ത് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ബേബിയ്ക്കാണ് ക്യാമ്പുകളുടെ ചുമതല. സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ് പ്രിന്‍സിപ്പല്‍ ഡോ. എം.ആര്.ആര് പണിക്കര്‍, ഡോ. ശശി ഗോപാലന്, ഡോ. ബിജു എന്‍, ഷീന കെ.എം, സിനേഷ്, വിനീത, അരുണ കൈലാസ് എന്നീ സര്‍വ്വകലാശാല ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മെയിന്റനന്‍സ് എഞ്ചിനീയര്‍ അനില്‍ പി.വൈ, ഷീന കെ.എം എന്നിവരുടെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ഇലക്ട്രിക്കല്‍ പരിശോധന നടത്തുന്നുണ്ട്.
സിവില്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, സേഫ്റ്റി, ഹൈജീന്‍ എന്നീ മേഖലകളില്‍ എടുക്കേണ്ട നടപടികള്‍ പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിക്കും രൂപം നല്‍കും. ജലപരിശോധന, ദുരന്തനിവാരണം, മാലിന്യനിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണം, പുസ്തകങ്ങളുള്‍പ്പെടെയുള്ള മറ്റുവസ്തുക്കള്ക്കുള്ള നഷ്ടപരിഹാര നിര്‍ദ്ദേശം എന്നിവയ്ക്കായി സര്‍വ്വകലാശാലാ തല സമിതിക്ക് രൂപം നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: