ന്യൂദല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചരിത്രം കുറിച്ചു. ടെസ്റ്റില്‍ ഇരുനൂറോ അതിലധികമോ റണ്‍സ് സ്കോര്‍ ചെയ്ത് ഏറ്റവും കൂടുതല്‍ തവണ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോഡ് കോഹ്ലിക്ക് സ്വന്തമായി. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്ങിസിലുമായി 200 (97, 103) നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിനെ തുടര്‍ന്നാണ് കോഹ്ലിക്ക് റെക്കോഡ് സ്വന്തമായത്്. ഇത്തരത്തില്‍ ഇത് ഏഴാം തവണയാണ് കോഹ്ലി ടീമിന് വിജയം സമ്മാനിക്കുന്നത്.
ഇതിഹാസമായ ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഡോണ്‍ ബ്രാഡ്മാനും റിക്കി പോണ്ടിങ്ങിനും ആറു തവണ മാത്രമാണ് ഇങ്ങനെ ടീമിനെ വിജയിപ്പിക്കാനായത്്. ഇന്ത്യയുടെ മുന്‍ നായകനായ ധോണിക്ക് ഒരിക്കല്‍ ഇരുനൂറിലേറെ റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാനായി. 2013 ല്‍ ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ധോണി 224 റണ്‍സ് നേടി ടീമിനെ വിജയിപ്പിച്ചു.
ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി ഇത് പത്താം തവണയാണ് ഒരു ടെസ്റ്റില്‍ ഇരുനൂറില്‍ കൂടുതല്‍ റണ്‍സ് നേടുന്നത്. ഇതും റെക്കോഡാണ്.
മൂന്നാം ടെസ്റ്റില്‍ തിളങ്ങിയതോടെ കോഹ്ലി വീണ്ടും ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ തലപ്പത്തെത്തി. രണ്ട് ഇന്നിങ്ങ്സിലായി 200 റണ്‍സ് നേടിയതോടെ കോഹ്ലിയുടെ റേറ്റിങ്ങ് പോയിന്റ് 937 ആയി. ഓസീസിന്റെ സ്്റ്റീവ് സ്മിത്തിനെ രണ്ടാം സ്ഥാനത്തേ്ക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മുന്നിലെത്തിയത്. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസാണ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: