ന്യൂദല്‍ഹി: ഈ വര്‍ഷം അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച പൃഥ്വി ഷായേയും ആന്ധ്രപ്രദേശ് ക്യാപ്റ്റന്‍ ഹനുമ വിഹാരിയേയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടില്‍ നിറം മങ്ങിയ ഓപ്പണര്‍ മുരളി വിജയിനെയും സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഒഴിവാക്കി.
നിലവില്‍ ഇന്ത്യ എ ടീം അംഗങ്ങളായ പൃഥ്വി ഷായും വിഹാരിയും ഇതാദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്്. അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത പൃഥ്വി ഷാ പിന്നീട് ഇന്ത്യ എ ടീം അംഗമായി.ഈ മാസമാദ്യം ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരങ്ങളില്‍ ഷായും വിഹാരിയും സെഞ്ചുറി നേടിയിരുന്നു. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും ഇവര്‍ മികവ് കാട്ടി.
ഓപ്പണര്‍ മുരളി വിജയിന് ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാനായില്ല. രണ്ട് ടെസ്റ്റില്‍ മുരളി നേടിയത് 26 റണ്‍സ്. ട്രെന്റ് ബ്രിഡ്ജിലെ മൂന്നാം ടെസ്റ്റില്‍ നിന്ന് ഈ ഓപ്പണറെ ഒഴിവാക്കിയിരുന്നു.
നാലാം ടെസ്റ്റ് അടുത്ത വ്യാഴാഴ്ച സതാംപ്ടണിലും അഞ്ചാം ടെസ്റ്റ് സപ്തംബര്‍ 7 ന് ലണ്ടനിലും ആരംഭിക്കും.
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്, ഹനുമ വിഹാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: