ജക്കാര്‍ത്ത: മെഡല്‍ പ്രതീക്ഷകളായ പി.വി. സിന്ധുവും സൈന നെഹ്വാളും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
വിയ്റ്റ്നാമിന്റെ വു തി ട്രാങ്ങിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ലോക വെള്ളിമെഡല്‍ ജേത്രിയായ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. 58 മിനിറ്റ് നീണ്ട ശക്തമായ പോരാട്ടത്തില്‍ ലോക അമ്പത്തിരണ്ടാം റാങ്കുകാരിയായ ട്രാങ്ങിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-10, 12-21, 23-21.
അതേസമയം സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ അനായാസ വിജയം നേടി. ഇറാന്റെ സോരയയെ 26 മിനിറ്റില്‍ സൈന കീഴ്പ്പെടുത്തി. സ്കോര്‍ 21-7, 21-9. രണ്ടാം റൗണ്ടില്‍ സിന്ധു ഇന്തോനേഷ്യയുടെ തംഗ്ജങ്ങിനെയും സൈന ഫിട്രിയാനിയേയും എതിരിടും.
വനിതകളുടെ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-രങ്കിറെഡ്ഡി സഖ്യവും രണ്ടാം റൗണ്ടിലെത്തി. അശ്വിനി-സിക്കി ടീം ഹോങ്കോങ്ങിന്റെ വിങ്-യുങ് സഖ്യത്തെ തോല്‍പ്പിച്ചു. സ്കോര്‍ 21-16, 21-15. ഷെട്ടി-രങ്കിറെഡ്ഡി സഖ്യം ഹോങ്കോങ്ങിന്റെ വൈ. ചുങ്- ചുന്‍ ഹീ ടീമിനെ പരാജയപ്പെടുത്തി. സ്കോര്‍ 21-12, 21-14.
പ്രതികരിക്കാൻ ഇവിടെ എഴുതുക: