തിരുവനന്തപുരം: പ്രളയദുരന്തം നേരിടാന്‍ കേരളം ആവശ്യപ്പെട്ട തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന വാദം പൂര്‍ണമായും പൊളിയുന്നു. ഇനം തിരിച്ച് പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രി മുന്നോട്ടു വച്ച ആവശ്യങ്ങള്‍ വിവിധ മാര്‍ഗങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റി എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്് 19,512 കോടി രൂപയാണ്. ഇനം തിരിച്ചാണ് തുക കണക്കാക്കിയത്.
പേമാരിയില്‍ 357 പേര് മരിച്ചു. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി 3,53,000 പേരുണ്ട്. 46,000ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളും 82,000 കിലോമീറ്റര്‍ പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡു തകര്‍ന്ന നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്- ഇതാണ് പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ച കണക്ക്്.
ആവശ്യപ്പെട്ട സഹായത്തിന്റെ 70 ശതമാനം (13,800 കോടി) റോഡിനും പാലത്തിനും വേണ്ടി. റോഡും പാലവും ദേശീയ പാതാ അതോറിറ്റിയെകൊണ്ട് നിര്‍മിക്കാമെന്ന്് പ്രധാനമന്ത്രി സമ്മതിച്ചു. വൈദ്യുതി, കൃഷി, വീട് തുടങ്ങിയ നാശനഷ്ടങ്ങള്‍ക്കായി കണക്കാക്കിയത് 3,712 കോടിയാണ്. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാന്‍ കേരളത്തെ സഹായിക്കാന്‍ എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഭവന പദ്ധതിയില്‍ മുന്‍ഗണനാക്രമത്തില്‍ വീടുകള്‍ അനുവദിക്കാനും തീരുമാനമായി. കര്‍ഷകര്‍ക്ക് കൃഷി പുനരാരംഭിക്കാന്‍ മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രകാരം സഹായം നല്‍കാനും തീരുമാനിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറയ്ക്കു ലഭ്യമാക്കാമെന്ന ഉറപ്പും നല്കി. കാശായി കിട്ടണമെന്നതായിരുന്നു കേരളത്തിന്റെ താല്‍പ്പര്യമെങ്കിലും ആവശ്യപ്പെട്ട തെല്ലാം ചെയ്തു തരാമെന്നു പറഞ്ഞതോടെ കൂടുതല്‍ ചര്‍ച്ചയ്ക്ക് കാര്യമില്ലാതായി.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് 2000 കോടി വേണമെന്നതായിരുന്നു മറ്റൊരു ആവശ്യം. നിലവില്‍ ദുരന്തനിവാരണ ഫണ്ടില്‍ കേരളത്തിന് വിനിയോഗിക്കാവുന്ന തരത്തില്‍ മിച്ചം കിടന്ന 562.45 കോടി ചെലവഴിക്കാന്‍ കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു. 100 കോടിയുടെ സഹായം ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. 500 കോടി കൂടി പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു. കേരളത്തിലെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി മാര്‍ക്ക് ഒരു കോടി വീതം ചെലവഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതിലൂടെ 790 കോടിയുടെ സഹായമായി. ഇതെല്ലാം കൂട്ടുമ്പോള്‍ 1952.45 കോടിയായി.
ആവശ്യപ്പെട്ടത് 19,512 കോടി
റോഡ് പുനര്‍നിര്‍മാണം 13, 000 കോടി
പാലങ്ങളുടെ പുനര്‍നിര്‍മാണം 800 കോടി
വൈദ്യുതി, കൃഷി, വീട് 3,712 കോടി
ദുരിതാശ്വാസത്തിനു ധനസഹായം 2,000 കോടി
പ്രഖ്യാപിച്ചത് 19,464.45 കോടി
റോഡ്, പാലം നിര്‍മാണത്തിന് ദേശീയപാതാ
അതോറിറ്റിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി- 13,800 കോടി
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കലിന് എന്‍ടിപിസിയെ നിയോഗിച്ചു, വിവിധ കേന്ദ്ര
പദ്ധതികളില്‍പ്പെടുത്തി കൃഷിക്കും വീടുകളുടെ പുനര്‍നിര്‍മാണത്തിനും സഹായം 3712 കോടി
ദുരിതാശ്വാസത്തിനു സഹായം (1952.45 കോടി)
ദുരന്തനിവാരണ ഫണ്ടില്‍
മിച്ചം കിടക്കുന്നത് 562.45 കോടി
ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത് 100 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: