പത്തനംതിട്ട/ആലപ്പുഴ: പ്രളയജല പ്രവാഹത്തില്പ്പെട്ടവരുടെ ജീവന് രക്ഷിക്കാന്‍ മാത്രമല്ല ഇനി അവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും സേവാഭാരതി രംഗത്ത്. വെള്ളപ്പൊക്ക കെടുതികള്‍ ഏറെ അനുഭവപ്പെട്ട പത്തനംതിട്ടജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലും ചെങ്ങന്നൂരിലും ആയിരക്കണക്കിനു സേവാഭാരതി പ്രവര്‍ത്തകരാണ് ആശ്വാസവുമായി രംഗത്തുള്ളത്.
പ്രളയ ജലം ഒഴിഞ്ഞതോടെ കൂലംകുത്തി ഒഴുകിയ പമ്പാനദി വീടുകളില്‍ ഉപേക്ഷിച്ച ചെളിയും മറ്റും നീക്കം ചെയ്ത് വാസയോഗ്യമാക്കുകയാണ് സേവാഭാരതി പ്രവര്‍ത്തകരുടെ പുതിയ നിയോഗം. ദിനംപ്രതി ആയിരങ്ങള്‍ക്ക് അന്നമൂട്ടുന്നതിനും പുറമെ വിവിധയിടങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ വീട്ടിലും വീട്ടുപകരണങ്ങളിലും നിറഞ്ഞ ചെളി കഴുകി കളഞ്ഞ് ശുചീകരണം നടത്തുന്നു. ഉള്‍പ്രദേശങ്ങളിലെ വീടുകളില്‍പോലും ടണ്‍ കണക്കിന് ചെളിയാണ് അടിഞ്ഞു കൂടിയിട്ടുള്ളത്.
കട്ടിലും കസേരയും ഫ്രിഡ്ജും അടക്കം എല്ലാ വീട്ടുപകരണങ്ങളിലും ചെളി നിറഞ്ഞിരിക്കുന്നു. പത്തിലേറെ ആളുകള്‍ നാലും അഞ്ചും മണിക്കൂറുകള്‍ കഠിനാദ്ധ്വാനം ചെയ്തെങ്കിലെ ഒരുവീട് പൂര്‍ണ്ണമായി ശുചീകരിക്കാന്കഴിയുന്നുള്ളൂ. അത്രയേറെ ചെളിയാണ് ഓരോവീട്ടിലും അടിഞ്ഞിരിക്കുന്നത്.
ശബരിഗിരി ജില്ലയിലെ 17 പഞ്ചായത്തുകളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ശുചീകരണത്തിനായി കോട്ടയം സംഘജില്ലയില്‍ നിന്നു മാത്രം ആയിരത്തിലേറെ പ്രവര്‍ത്തകരാണ് എത്തിയത്. കോട്ടയം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, ളാക്കാട്ടൂര്‍, പുതുപ്പള്ളി, പാമ്പാടി, കോത്തല, കറുകച്ചാല്‍, ചങ്ങനാശ്ശേരി, തൃക്കൊടിത്തനം, കുറിച്ചി മേഖലകളില്‍ നിന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയത്. കോഴഞ്ചേരി ഭാഗത്ത് 550, റാന്നിയില്‍ 100, കുമ്പനാട്, പൂവത്തൂര്‍ മേഖലകളില്‍ 350 പേരുമാണ് ഇന്നലെ രാവിലെ മുതല്‍ സേവനത്തിനുള്ളത്.
പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിന്റെ ഭാരവാഹികളും അദ്ധ്യാപകരുമടക്കം ഇരുപത്തിയഞ്ചുപേരും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. ഇന്ന്പൊന്കുന്നം സംഘജില്ലയില്‍ നിന്നും ആയിരം പ്രവര്‍ത്തകര്‍ സേവനത്തിനെത്തും. ഇതിനു പുറമെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ മറ്റു സ്ഥലങ്ങളിലും സേവനത്തിനെത്തിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ സംഘജില്ലയില്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള സേവാഭാരതി പ്രവര്‍ത്തകരാണ് ശുചീകരണത്തിനായി എത്തിയിട്ടുള്ളത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചൂല്, ബ്ലീച്ചിങ് പൗഡര്‍, ബക്കറ്റ്, മാസ്ക്, ലോഷന്‍, ബൂട്ടുകള്‍, സോപ്പ് തുടങ്ങിയ അത്യാവശ്യ സാമഗ്രികള്‍ നല്‍കിയാണ് ഓരോ പ്രദേശത്തേക്കും പ്രവര്‍ത്തകരെ അയച്ചത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുമാത്രമായി 861 പ്രവര്‍ത്തകരും കണ്ണൂരില്‍ നിന്ന് 60 പ്രവര്‍ത്തകരുമാണ് എത്തിയിട്ടുള്ളത്. ഇവരെ ചെങ്ങന്നൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചു. കൊല്ലത്തുനിന്നുള്ള 200 അംഗ സംഘം മാന്നാര്‍ പ്രദേശത്താണ് ശുചീകരണം നടത്തിയത്. വീടുകളുടെ ശുചീകരണത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.
വരും ദിവസങ്ങളിലും കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. കൂടാതെ ചെങ്ങന്നൂര്‍ സംഘജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മറ്റു ജില്ലകളില്‍ നിന്നും വരും ദിവസങ്ങളില്‍ പ്രവര്‍ത്തകരെത്തും. ഇതിനകം അമ്പതുടണ് അരിയാണ് സേവാഭാരതി വിതരണം ചെയ്തത്. കൂടാതെ പലവ്യഞ്ജനം, പച്ചക്കറി, കുടിവെള്ളം എന്നിവയും നല്കുന്നു. വസ്ത്രങ്ങളും സാനിട്ടറി നാപ്കിന് അടക്കമുള്ള സാധനങ്ങളും നല്‍കുന്നുണ്ട്.
പത്തു മൊബൈല്‍ ക്ലിനിക്കുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, സംഭാഗ് കാര്യവാഹ് പ്രസാദ് ബാബു, വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍, വിഭാഗ് പ്രചാരക് ശ്രീനിഷ്, വിഭാഗ് സേവാപ്രമുഖ് എ.സി. സുനില്‍, ചെങ്ങന്നൂര്‍ ജില്ലാ കാര്യവാഹ് എസ്. മോഹനകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: