തിരുവനന്തപുരം: സംസ്ഥാനത്തെ മുക്കിയ പ്രളയദുരന്തത്തിന്റെ ഉത്തരവാദി ആരെന്ന തര്‍ക്കം മുറുകുന്നു. ഭരണ പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ഇത് സംബന്ധിച്ച് കൊമ്പു കോര്‍ക്കുമ്പോള്‍ ദുരന്തം സര്‍ക്കാര്‍ വരുത്തി വച്ചതാണെന്ന അഭിപ്രായം ബലപ്പെടുകയാണ്. പ്രളയത്തിന്റെ ആദ്യ ദിവസങ്ങളില്‍ പ്രകൃതിയെ കുറ്റപ്പെടുത്തിയവര്‍ ക്രമേണ ഉത്തരവാദിത്തപ്പെട്ടവരുടെ വീഴ്ചയാണെന്ന് തുറന്നു പറഞ്ഞുതുടങ്ങി. വാദങ്ങളെ മറികടക്കാന്‍ മുല്ലപ്പെരിയാറിനെ കുറ്റപ്പെടുത്തി സര്‍ക്കാരും രംഗത്ത് എത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര കൃത്യവിലോപമാണ് പ്രളയക്കെടുതിക്ക് കാരണമെന്ന വിലയിരുത്തലിലാണ് പൊതുസമൂഹം. ഓഖി ദുരന്തത്തിലെ വീഴ്ചയില്‍ പഠിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ പ്രളയത്തിലും ജനങ്ങളെ കുരുതി കൊടുക്കുകയായിരുന്നു. വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും ഓഖി ദുരന്തത്തിന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തെയാണ് പഴിച്ചത്. തുടര്‍ന്ന് ഇതിനു ശേഷം സംസ്ഥാനത്തെ കാലാവസ്ഥ സംബന്ധിച്ച് അര മണിക്കൂര്‍ ഇടവിട്ട് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇത്തരത്തില്‍ ജൂലൈ 31 മുതല്‍ സംസ്ഥാന വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓഖിയിലെ മുന്നറിയിപ്പ് പോലെ സംസ്ഥാന സര്‍ക്കാര്‍ ഇതും കാര്യമായി എടുത്തില്ല. ഈ സമയത്ത് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും സംഭരണ ശേഷിയോടടുത്ത് ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഈ സമയം ചെറിയ അണക്കെട്ടുകള്‍ തുറന്ന് വിട്ട് ജല നിരപ്പ് നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കാത്തതാണ് സംസ്ഥാനത്തെ കുരുതിക്കളമാക്കിയത്.
അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടത് സംബന്ധിച്ചും ദുരൂഹത നിലനില്ക്കുന്നു. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ സാധാരണ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിക്കുക. ഇവിടെ അണക്കെട്ടുകളിലെ വെള്ളം കുത്തിയൊലിച്ച് കിലോമീറ്ററുകളോളം ഉള്ളിലേക്ക് എത്തി. അതായത് ഷട്ടറുകള്‍ കൂടുതല്‍ തുറന്നുവെന്നര്ഥം. ഇതിലൂടെ ഡാമുകളുടെ സുരക്ഷ മാത്രമാണ് സര്‍ക്കാര്‍ നോക്കിയത്. അണക്കെട്ടുകള്‍ ഇങ്ങനെ തുറന്ന് വിട്ടതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതും അനിവാര്യമായി. അണക്കെട്ടുകള്‍ തുറന്നു വിടുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളും പാലിച്ചില്ല. ബ്ലൂ അലര്‍ട്ടില്‍ നദീതീരങ്ങളില്‍ ഉള്ളവര്‍ കരുതല്‍ പാലിക്കണം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തീരങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കണം. ഇതിനു ശേഷമേ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ട്രയല്‍റണ്‍ നടത്താവൂ. എന്നാല്‍ രാവിലെ ബ്ലൂ അലര്‍ട്ടും, ഉച്ചയ്ക്ക് ഓറഞ്ച് അലര്‍ട്ടും, രാത്രിയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച് അണക്കെട്ടുകള്‍ തുറന്ന് വിടുകയായിരുന്നു. കൃത്യമായ മുന്നറിയിപ്പ് ഉണ്ടായത് ചെറുതോണി അണക്കെട്ട് തുറന്നപ്പോള്‍ മാത്രം.
ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകള്‍ തുറന്നപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഭരണപക്ഷത്ത് നിന്ന് എംഎല്‍എമാരായ വീണാജോര്‍ജ്ജും സജിചെറിയാനും രാജു എബ്രഹാമും പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശനും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: