ന്യൂദല്‍ഹി: 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി. എത്ര ധനസഹായം നല്‍കാമെന്ന് പരിശോധിച്ചു വരികയാണ്. ഇതിനായി സമിതി രൂപീകരിച്ചിട്ടുണ്ടെന്നും യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന അറിയിച്ചു.
കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രളയക്കെടുതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് യുഎഇയുടെ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രളയദുരിതത്തില്‍ നിന്നും കരകയറുന്നതിന് കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണകൂടം 700 കോടി രൂപ തന്ന് സഹായിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച വാര്‍ത്ത വന്നയുടന്‍ തന്നെ യുഎഇ ഉപസൈന്യാധിപനും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെട്ട് യുഎഇയുടെ പിന്തുണ അറിയിച്ചിരുന്നു. ജീവകാരുണ്യ സംഘടനകള്‍ വഴി ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കാമെന്നും അടിയന്തര സഹായങ്ങള്‍ നല്കാന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും യുഎഇ ഭരണാധികാരി അറിയിച്ചു. ഇതിന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി ട്വീറ്റും ചെയ്തിരുന്നു.
എന്നാല്‍ പിറ്റേദിവസം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ യുഎഇ 700 കോടി രൂപ കേരളത്തിന് നല്‍കുമെന്ന് അറിയിച്ചതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: