കൊച്ചി: പമ്പയിലെ ത്രിവേണിയില്‍ സൈന്യം രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കും. കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം പാലമാണ് നിര്‍മ്മിക്കുന്നത്. താല്‍ക്കാലിക പാലം നിര്‍മ്മിക്കാന്‍ സൈന്യത്തിന് ചുമതല കൈമാറിയെന്ന് മന്ത്രി കടകംപള്ളി അറിയിച്ചു.
12 മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ഒരു പാലവും കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതയും നിര്‍മ്മിക്കാനാണ് സൈന്യത്തോട് ആവശ്യപ്പെട്ടത്. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൈന്യവുമായി ചര്‍ച്ച ചെയ്യുന്നതിനായി ദേവസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പമ്പയിലേക്ക് വരുന്ന റോഡുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കും. അതിനുശേഷമേ പാലം നിര്‍മ്മിക്കാന്‍ സാധനങ്ങള്‍ കൊണ്ടുവരൂ. അതിനാല്‍ റോഡുകള്‍ നന്നാക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയുടെ ഒഴുക്ക് മുമ്പത്തെ ഗതിയിലേക്ക് മാറ്റുന്നതിനുള്ള നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
പമ്പയിപ്പോള്‍ ഗതിമാറിയാണ് ഒഴുകുന്നത്. പമ്പാ മണല്‍പ്പുറത്തെ കടകള്‍, അന്നദാനമണ്ഡപം, ശുചിമുറികള്‍ എന്നിവ ഉണ്ടായിരുന്ന ഭാഗത്തു കൂടിയാണ് ഇപ്പോള്‍ നദി ഒഴുകുന്നത്. നേരത്തെ നദിയുണ്ടായിരുന്ന ഭാഗം മണ്ണിടിഞ്ഞ് കരയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: