കോഴിക്കോട്: പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങളുടെ ഫലമാണ് പ്രകൃതിദുരന്തങ്ങളെന്ന് പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ബേദി. പ്രകൃതിസംരക്ഷണത്തിനായി നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ ഒത്തുതീര്പ്പുകളുണ്ടാകുന്നതായും അവര്‍ പറഞ്ഞു. കോഴിക്കോട് ഐഐഎമ്മിന്റെ 23-ാം സ്ഥാപകദിനാചരണത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും വേദനയുണ്ടാക്കുന്ന സാഹചര്യമാണുണ്ടായത്. കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ലോകം മുഴുവന്‍ കൈകോര്‍ക്കും. പഴയ രീതിയില്‍ സംസ്ഥാനത്തെ രൂപപ്പെടുത്താന്‍ എത്രയോ സമയമെടുക്കും. അതിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം.
പ്രകൃതിദുരന്തങ്ങള്‍ 90 ശതമാനവും മനുഷ്യരുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. 10 ശതമാനം മാത്രമാണ് പ്രകൃതിയുടേതായ കാരണം കൊണ്ടുണ്ടാകുന്നത്. അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ അശാസ്ത്രീയമായ രീതിയില്‍ കെട്ടിട നിര്‍മാണം നടത്തുന്നത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കും. ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതോടെ വീടുവയ്ക്കാനും മറ്റും ഭൂമിക്കുള്ള സമ്മര്‍ദം മുറുകി. ഇതിന്റെ ഭാഗമായി പ്രകൃതിസംരക്ഷണ നിയമങ്ങളില്‍ സര്‍ക്കാരും വിട്ടുവീഴ്ചക്കൊരുങ്ങി. അശാസ്ത്രീയരീതിയില്‍ കുന്നിലും മലയിലുമെല്ലാം വീടുകളും കെട്ടിടങ്ങളും ഉയര്‍ന്നു. മനുഷ്യന് പ്രകൃതിയോട് കാണിച്ചതിന് പ്രകൃതി ഈ രീതിയില്‍ തിരിച്ചു പ്രതികരിക്കുകയാണ്. ദുരന്തം വരുത്തുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐഐഎം ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജിയും പങ്കെടുത്തു.
കേരളത്തിന് പിന്തുണയുമായി പുതുച്ചേരിയും
കോഴിക്കോട്: പ്രളയദുരിതം നേരിടുന്ന കേരളത്തിന് പിന്തുണയുമായി പുതുച്ചേരിയിലെ സര്‍ക്കാര്‍ ജീവനക്കാരും. 27,000 ത്തോളം വരുന്ന ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അറിയിച്ചു. കോഴിക്കോട് ഐഐഎമ്മിന്റെ സ്ഥാപകദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പുതുകേരളത്തെ സൃഷ്ടിക്കാന്‍ ലോകത്തിന്റെ സഹായമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: