തിരുവനന്തപുരം: പ്രളയത്തിലും പേമാരിയിലും തകര്‍ന്ന വൈദ്യുതിമേഖലയുടെ പുനര്‍നിര്‍മാണ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 25 ലക്ഷത്തില്‍പ്പരം ഉപഭോക്താക്കള്‍ക്ക് മുടങ്ങിയ വൈദ്യുതി 21.5 ലക്ഷം ആളുകള്‍ക്ക് പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം 3.33 ലക്ഷം കണക്ഷനുകളാണ് നല്‍കിയത്. ഇനി നാലു ലക്ഷം ഉപഭോക്താക്കള്‍ക്കാണ് കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനുള്ളത്.
16158 ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തിരുന്നതില്‍ ഇതുവരെയായി 13477 എണ്ണം പ്രവര്‍ത്തനക്ഷമമായി. ബാക്കിയുള്ള 2681 ട്രാന്‍സ്ഫോര്‍മറുകളില്‍ 278 ട്രാന്‍സ്ഫോര്‍മറുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രളയത്തില്‍ തകരാറിലായ 50 സബ്സ്റ്റേഷനുകളില്‍ 30 എണ്ണം ഇതുവരെ പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. ബാക്കി സബ്സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.
ഉല്‍പ്പാദന നിലയങ്ങളില്‍ 75 മെഗാവാട്ടിന്റെ ഇടമലയാര്‍ നിലയം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി ഉല്‍പ്പാദനം ആരംഭിച്ചു. ലോവര്‍ പെരിയാര്‍, പൊരിങ്ങല്‍ക്കുത്ത് ലെഫ്റ്റ്ബാങ്ക് എക്സ്റ്റന്‍ഷന്‍, പന്നിയാര്‍ എന്നീ പ്രധാന വൈദ്യുതിനിലയങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: