തൃശൂര്‍ : നാലോണ നാളില്‍ നഗരം വിറപ്പിക്കാന്‍ ഇക്കുറി തൃശൂരില്‍ പുലിക്കൂട്ടമിറങ്ങില്ല. പുലികളി ചടങ്ങ് മാത്രമായി നടത്തും. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പുലികള്‍ ഇക്കുറി മട വിട്ടൊഴിയും. പുലികളിക്കായി അനുവദിച്ച കോര്പ്പറേഷന് ഫണ്ടും ശേഖരിച്ച തുകകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കും.
എട്ടു ടീമുകളാണ് ഇക്കുറി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. ഒരു ടീമില്‍ അമ്പത് മുതല്‍ അറുപത് വരെ പുലികളുണ്ടാകും. ഓരോ ടീമും പുലികളെ നേരത്തെ ബുക്ക് ചെയ്യും. സംഘങ്ങളെല്ലാം നേരത്തെ തന്നെ പുലികളെ ബുക്ക് ചെയ്യുകയും വരക്കാരെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. ഓരോ സംഘത്തിനൊപ്പവും രണ്ട് വീതം നിശ്ചലദൃശ്യങ്ങളുടേയും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. പുലിക്കളി സംഘങ്ങള്‍ നഗരത്തിലെങ്ങും ബോര്‍ഡുകളും ഉയര്‍ത്തിയിരുന്നു.
പ്രളയം ഈ ഒരുക്കങ്ങളെയെല്ലാം ബാധിച്ചു. വന്‍തുക ചെലവ് വരുന്നതാണ് പുലികളി. നാട് ദുരിതത്തിലകപ്പെട്ടിരിക്കുമ്പോള് ഇത്രയും വലിയ തുക സമാഹരിച്ച് ആഘോഷം നടത്തുന്നത് അനൗചിത്യമായതിനാലാണ് ഇക്കുറി പുലിക്കളി വേണ്ടെന്ന് വക്കുന്നതെന്ന് ഏകോപനസമിതി ഭാരവാഹികള്‍ പറഞ്ഞു. നടുവിലാലില്‍ നിന്ന് ചടങ്ങ് മാത്രമായി എഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് സ്വരാജ് റൗണ്ട് ചുറ്റി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: