ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഇന്ത്യന്‍ തുഴച്ചില്‍ താരങ്ങള്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടി. പുരുഷന്മാരുടെ ക്വാഡ്രപ്പിള്‍ സ്കള്‍സില്‍ സാവന്‍ സിങ്, ദത്തു ഭോക്നാല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരുള്‍പ്പെട്ട ടീം സ്വര്‍ണം കരസ്ഥമാക്കി.
പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് സിംഗിള്‍സ് സ്കള്‍സ് ഇനത്തില്‍ ഇന്ത്യയുടെ ദുഷ്യന്ത് വെങ്കലം നേടി. 2014 ലെ ഏഷ്യന്‍ ഗെയിംസിലും ദുഷ്യന്ത് ഈ ഇനത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബിള്‍സ് സ്കള്‍സില്‍ രോഹിത് കുമാര്‍ – ഭഗവാന് സിങ് സഖ്യം വെങ്കലത്തിന് അര്‍ഹരായി.
ഇന്ത്യയുടെ പ്രജ്ഞേഷ് ഗുണേശ്വരന് ടെന്നീസ് സിംഗിള്‍സില്‍ വെങ്കലം നേടി. സെമിയില്‍ ഉസ്ബകിസ്ഥാന്റെ ഡെനിസിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റതിനെ തുടര്‍്ന്നാണ് പ്രജ്ഞേഷിന് വെങ്കലം ലഭിച്ചത്. സ്കോര്‍ 2-6,2-6. ഏഷ്യന്‍ ഗെയിംസ് ടെന്നീസിന്റെ പുരുഷ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് പ്രജ്ഞേഷ്.
ഇന്നലെ രണ്ട് സ്വര്‍ണം നേടിയ ഇന്ത്യ മെഡല്‍ നിലയില്‍ എട്ടാം സ്ഥാനത്താണ്. ആറു സ്വര്‍ണവും അഞ്ചു വെള്ളിയും പതിനാല് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യക്ക് 25 മെഡലുകളായി. 63 സ്വര്‍ണം നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 46 വെള്ളിയും 26 വെങ്കലവും അവര്‍ നേടി. രണ്ടാം സ്ഥാനത്തുള്ള ജപ്പാന് 29 സ്വര്‍ണവും അത്രയും തന്നെ വെളളിയും നാല്‍പ്പത് വെങ്കലവും ലഭിച്ചു. കൊറിയന്‍ റിപ്പബ്ളിക് 20 സ്വര്‍ണവുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. 25 വെള്ളിയും 28 വെങ്കലവും അവര്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: