ജക്കാര്‍ത്ത: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ കെ. ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക എട്ടാം നമ്പറായ ശ്രീകാന്തിനെ ഹോങ്കോങ്ങിന്റെ ലോക ഇരുപത്തിയെട്ടാം റാങ്കുകാരനായ വോങ് വിങ് കി വിന്‍സന്റ് നേരിട്ടുളള ഗെയിമുകള്‍ക്ക് അട്ടിമറിച്ചു. സ്കോര്‍: 23-21, 21-19.
പ്രണോയിയെ തായ്ലന്‍ഡിന്റെ വാങ്ചരോണ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചു. സ്കോര്‍ : 21-12, 15-21, 21-15. ആദ്യ സെറ്റില്‍ ശ്രീകാന്ത് തകര്‍ത്തു കളിച്ചു. ഒരു ഘട്ടത്തില്‍ 11- 3 ന് മുന്നിലായിരുന്നു. പക്ഷെ തുടര്‍ച്ചയായ പിഴവുകള്‍ ശ്രീകാന്തിന് തിരിച്ചടിയായി. അവസാന നിമിഷങ്ങളില്‍ മികവ് കാട്ടിയ വിന്‍സന്റ് സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും ശ്രീകാന്തിന്റെ തുടക്കം നന്നായി. എന്നാല്‍ അവസാന നിമിഷം വരെ മികവ് നിലനിര്‍ത്താനായില്ല. 19 -21 ന് സെറ്റും വിജയവും നഷ്ടമായി. വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- എന്‍. സിക്കി റെഡ്ഡി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ടീം മലേഷ്യയുടെ ചോ- ലീ ടീമിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 21-17, 16-21, 21-19.
പ്രതികരിക്കാൻ ഇവിടെ എഴുതുക: