ന്യൂദല്‍ഹി: കേരളത്തിനുള്ള കേന്ദ്ര സഹായത്തെ അവഹേളിക്കാന്‍ യുഎഇ സര്‍ക്കാരിന്റേതായി 700 കോടി സഹായം വരുന്നു എന്ന് പ്രചരിപ്പിച്ചവര്‍ക്ക് പ്രഹരമായി യുഎഇയുടെ ഔദ്യോഗിക വിശദീകരണം വന്നു. കേരളത്തിന് 700 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് ന്യൂദല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി. പ്രത്യേക തുക നല്‍കുമെന്ന് യുഎഇ പറഞ്ഞിട്ടില്ലെന്നും അല്‍ബന്ന പറഞ്ഞു.
എഴുന്നൂറു കോടി രൂപയുടെ കണക്ക് എവിടെ നിന്ന് വന്നെന്ന് അറിയില്ലെന്നും ധനസഹായം അടക്കം നല്കുന്നതില് യുഎഇ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു എന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. യുഎഇ കേരളത്തിനായി 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
പ്രളയക്കെടുതികളുടെ ആഘാതം എത്രത്തോളമുണ്ടെന്ന് യുഎഇ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതനുസരിച്ചാവും സഹായം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കുക. യുഎഇ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ റഷീദ് അല്‍മക്തോം നാഷണല്‍ എമര്‍ജന്‍സി കമ്മറ്റിയുണ്ടാക്കി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും യുഎഇ സ്ഥാനപതി അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരമാവധി ഇന്ത്യക്ക് അകത്തു നിന്നു തന്നെ ചെയ്തു തീര്‍ക്കാനാണ് ശ്രമമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് നേരിട്ട് ധനസഹായം സ്വീകരിക്കുന്നത് രാജ്യത്തിന്റെ നയമല്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും വിദേശ ഇന്ത്യക്കാരില്‍ നിന്നും ഇന്ത്യന്‍ വംശജരില്‍ നിന്നും അന്താരാഷ്ട്ര ഫൗണ്ടേഷനുകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിന് സാധിക്കും എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഖലീഫാ ഫൗണ്ടേഷന്റെ പേരിലാണ് യുഎഇ സര്‍ക്കാര്‍ പ്രളയദുരിതാശ്വാസ സമാഹരണം നടത്തുന്നത് എന്നാണ് യുഎഇ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതു സ്വീകരിക്കുന്നതിന് നിലവില്‍ യാതൊരു വിലക്കുകളുമില്ല. 700 കോടി രൂപ പണമായി കേരളത്തിന് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നിലവിലെ ഏക വിവാദം. കേന്ദ്രസര്‍ക്കാര്‍ 600 കോടി മാത്രം നല്കിയപ്പോള് യുഎഇ 700 കോടി രൂപയാണ് കേരളത്തിന് നല്‍കുന്നതെന്ന തരത്തില്‍ വിഷയത്തില്‍ സിപിഎം കേന്ദ്രങ്ങള്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകളാണ് പ്രശ്നം ഇത്രയും വഷളാക്കിയത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: