തിരുവനന്തപുരം: കേരളത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തിന്റെ കടമ നിര്‍വഹിക്കല്‍ മാത്രമാണെന്ന് വ്യോമസേന സതേണ്‍ എയര്‍ കമാന്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി. സുരേഷ്. അതിന് പ്രത്യേക നന്ദി പ്രകാശനത്തിന്റേയോ ആദരിക്കലിന്റേയോ ആവശ്യമില്ലന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് പ്രധാനമന്ത്രി നേരിട്ട് നിര്‍ദേശിച്ചിരുന്നു. സേനയുടെ എല്ലാ വിഭാഗങ്ങളും ഒറ്റമനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. ചെയ്യാവുന്ന പരമാവധി സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ വെല്ലുവിളിയുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു കേരളത്തിലേത്. ചുരുങ്ങിയ സമയം കൊണ്ട് കേരളം മുഴുവന്‍ ദുരിതം ബാധിച്ച എന്നതാണ് പ്രധാന പ്രശ്നം. പ്രതികൂല കാലാവസ്ഥയും കേരളത്തിന്റെ ഭൂപ്രകൃതിയും ജനവാസത്തിന്റേയും വീട് നിര്‍മാണത്തിന്റെ പ്രത്യേകതയും വെല്ലുവിളിയായി. അതെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.
4073 പേരടങ്ങുന്ന കേന്ദ്ര സേനയാണ് സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് ഇന്ന് വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കലും യാത്രയയപ്പും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: