ആറ്റിങ്ങല്‍ (കടയ്കാവൂര്‍): പത്തനംതിട്ട-ചെങ്ങന്നൂര്‍ മേഖലകളില്‍ ദുരിതാശ്വാസ സേവന പ്രവര്‍ത്തനം നടത്തി മടങ്ങവേ ബിജെപി ആറ്റിങ്ങല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ആര്. അനൂപിനെ ക്വട്ടേഷന്‍ സംഘം വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടുകൂടി വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങിവരും വഴിയാണ് തിനവിള വച്ച് അനൂപിനും അത് തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്ത്തകന് ജയനും വെട്ടേറ്റത്. വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ മുഖത്തേറ്റു, മേല്‍ചുണ്ട് തകര്‍ന്ന് ഒരു പല്ല് മുറിഞ്ഞു പോയി. വികലാംഗനായ അനൂപിന്റെ വലതുകാല്‍ വെട്ടിമാറ്റാനാണ് അക്രമികള്‍ ശ്രമിച്ചത്. എന്നാല്‍ ഓടി മാറിയ അനൂപിന്റെ ഇടതു വെപ്പുകാലിലാണ് വെട്ടേറ്റത്. ഒറ്റക്കാലില്‍ അനൂപ് ഇരുട്ടിലേക്ക് ചാടി മറഞ്ഞപ്പോള്‍ കിട്ടിയ വെപ്പുകാല് ക്വട്ടേഷന്‍സംഘം വെട്ടി പിളര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു.
കൈക്കും മുഖത്തിനും മാരകമായി വെട്ടേറ്റ അനൂപിനെ നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലക്ക് റഫര്‍ ചെയ്യുകയായിരുന്നു. മേല്ചുണ്ടില് 16 തയ്യലുകളാണ് വേണ്ടി വന്നത്. കൂടെയുണ്ടായിരുന്ന ജയന് കണ്ണിന്റെ ഭാഗത്താണ് വെട്ടേറ്റത്. ജയന് ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി മണ്ഡലം നേതാവായ അനൂപ് കുറച്ചു കാലമായി സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. പ്രളയ ദുരന്തമുഖത്തെ സേവന പ്രവര്‍ത്തനത്തിലും സേവാഭാരതിക്കൊപ്പം അനൂപ് മുന്നിലായിരുന്നു. ഇത് സിപിഎമ്മിനെ അലോസരപ്പെടുത്തിയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ മേഖലയില്‍ വെപ്പുകാലുമായി നടത്തിയ സേവനങ്ങള്‍ മാധ്യമങ്ങളും നവമാധ്യമങ്ങളും ഏറെ ചര്‍ച്ചചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഈ വധശ്രമം.
കീഴാറ്റിങ്ങല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപം പ്രീതാ ഭവനില്‍ സബിന്‍ സാബു, ഏലാപ്പുറം വേലം കോണത്തു വീട്ടില്‍ ശ്രീക്കുട്ടന്, കീഴാറ്റിങ്ങല്‍ ശാസ്താംനടയ്ക്കു സമീപം ശബരി എന്നിവരടങ്ങുന്ന സംഘമാണ് അനൂപിനെ ആക്രമിച്ചതെന്നാണ് സൂചന. എന്നാല്‍ പോലീസ് മയക്കുമരുന്ന് മാഫിയയുടെ ആക്രമണമായാണ് കേസ് എടുത്തത്. സിപിഎമ്മിന്റെ സമ്മര്‍ദമാണ് ഇതിനു കാരണമായി ബിജെപി ആരോപിക്കുന്നത്.
അനൂപിനെ ആക്രമിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ മറുപടി നല്‍കുമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വി.സി. അഖിലേഷ് അറിയിച്ചു. സാമൂഹ്യവിരുദ്ധരേയും ക്വട്ടേഷന്‍ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കുകയും അവരെ ഉപയോഗിച്ച് എതിരാളികളെ നശിപ്പിക്കുവാനുള്ള ശ്രമം സിപിഎം നടത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികള്‍ സിപിഎം അവസാനിപ്പിക്കണമെന്നും ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടക്കാട് ശശി അറിയിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: