തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ കേന്ദ്രധനസഹായം സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും രണ്ടു തട്ടില്‍. കേന്ദ്രം എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ഇനിയും ആവശ്യമുണ്ടെങ്കില്‍ ചോദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ സഹായത്തിനും കേന്ദ്രത്തിന് പ്രത്യേക നന്ദിയും പലഘട്ടങ്ങളിലായി മുഖ്യമന്ത്രി രേഖപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനം ആവശ്യപ്പെട്ട തരത്തിലുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ നല്കി എന്ന് വ്യക്തമായ കണക്കുകള്‍ തന്റെ പക്കല്‍ ഉള്ളതിനാലാണ് നന്ദി രേഖപ്പെടുത്തലും അഭിനന്ദനവും. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ നന്ദി രേഖപ്പെടുത്തല്‍ അത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ല. കേന്ദ്രം മതിയായ ധനസഹായം നല്‍കുന്നില്ല. ആര്‍എസ്എസുകാര്‍ ധനസഹായത്തെ തടയുന്നു എന്നാണ് കോടിയേരിയുടെ അഭിപ്രായം. കേന്ദ്രം സഹായിക്കുന്നില്ല രാഷ്ട്രീയം കളിയ്ക്കുന്നു എന്നാണ് കോടിയേരിയുടെ വാക്കുകളില്‍.
മന്ത്രിമാരായ ഇ.പി.ജയരാജനും സുധാകരനും കേന്ദ്രം നല്ല രീതിയില്‍ സഹായിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിന് വിരുദ്ധ അഭിപ്രായം. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ധനസ്ഥിതിയെ സംബന്ധിച്ചും ഇനി വിനിയോഗിക്കേണ്ട പണത്തെ സംബന്ധിച്ചും അഭിപ്രായം പറയേണ്ട മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി ഫേസ്ബുക്കിലൂടെയാണ് തന്റെ അഭിപ്രായം പങ്കു വച്ചത്. യഎഇ ധനസഹായത്തെ സംബന്ധിച്ചായിരുന്നു പ്രതികരണം. സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങുമ്പോള്‍ കേന്ദ്ര ധനമന്ത്രിയുമായി സംസ്ഥാനത്തിനു ലഭിക്കേണ്ട ധനസഹായത്തെക്കുറിച്ച് ഫോണ്‍ മുഖേന ചര്‍ച്ച നടത്താന്‍ പോലും തോമസ്ഐസക്ക് തയാറായില്ല.
പാര്‍ട്ടിയിലെ ഭിന്നത ദുരന്തത്തിലും മുതലെടുക്കുകയാണ് കോടിയേരിയും തോമസ് ഐസക്കും. മന്ത്രിസഭയിലെ രണ്ടാമനായി ഇ.പി. ജയരാജന് വീണ്ടും വന്നത് സംസ്ഥാന സെക്രട്ടറിക്ക് അത്രയ്ക്ക് രസിച്ചിട്ടില്ലെന്ന് വ്യക്തം. ദുരന്തബാധിത പ്രദേശങ്ങളില്‍ റോഡും വൈദ്യുതിയും പൂര്‍ണമായും പുനഃസ്ഥാപിച്ച് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്കി. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള ധന സഹായവും പരിക്കേറ്റവര്‍ക്കുള്ള ധന സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗവര്‍ണ്ണര്‍ റിട്ട: ജസ്റ്റിസ് പി.സദാശിവം നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിന് ഇനിയും സഹായം ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയൊക്കെ നല്‍കിയിട്ടും പാര്‍ട്ടിയിലെ പടലപിണക്കത്തിന് പതിവുശൈലിയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് കോടിയേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: