വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ലോറിഡയില്‍ ഒരു വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ നടന്ന വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാക്സണ്‍വില്ലയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്സണ്‍വില്ല പൊലീസ് പറഞ്ഞു.
വിഡിയോ ഗെയിം ടൂര്‍ണമെന്റില്‍ മത്സരാര്‍ഥിയായിരുന്നു അക്രമിയും. ഗെയിം ടൂര്‍ണമെന്റ് നടന്നുവരവെ ഒരാളുടെ ശരീരത്തില്‍ തോക്കിന്റെ ലേസര്‍ പതിക്കുന്നത് കണ്ടുവെന്നും തൊട്ടുപിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. 12 തവണ വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ലോകത്ത് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: