ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ചരിത്രം കുറിച്ച് പി.വി സിന്ധു. റിയോ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവായ സിന്ധു ഇന്ന് വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ 21-17,14-21, 21-1ന് മുട്ടുകുത്തിച്ചാണ് ഫൈനലിലെത്തിയത്.
ചരിത്രത്തിലാദ്യമായി ബാഡ്മിന്റണില്‍ സ്വര്‍ണമോ വെള്ളിയോ നേടാനുള്ള അവസരമാണ് സിന്ധു സൃഷ്ടിച്ചിരിക്കുന്നത്. ഫൈനല്‍ നാളെ നടക്കും. ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാള് വെങ്കലം നേടിയിരുന്നു. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് സൈന തോല്‍ക്കുകയായിരുന്നു.
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ആദ്യ മെഡലാണിത്. 1982 ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ സിംഗിള്‍സില്‍ സയ്യദ് മോദി വെങ്കലം നേടിയിരുന്നു.
ലോക അഞ്ചാം നമ്പറായ റാച്ച്നോക് ഇന്റനോണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന സെമിയിലെത്തിയത്. നാല്‍പ്പത്തിരണ്ട് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-18, 21- 16 എന്ന സ്കോറിനാണ് സൈന വിജയം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: