ന്യൂദല്‍ഹി: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രളയത്തിലും വെള്ളപ്പൊക്കത്തിലുമായി ഇന്ത്യയൊട്ടാകെ മരിച്ചത് 993 പേര്. 70 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 17 ലക്ഷം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കേരളത്തിനു പുറമേ യുപി, ബംഗാള്‍, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളാണ് വളരെയേറെ ദുരിതം അനുഭവിച്ചത്. നാനൂറോളം പേര് മരിച്ച കേരളമാണ് മുന്നില്‍. യുപി 204, ബംഗാള്‍ 195, കര്‍ണ്ണാടക 161, ആസാം 46 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
കേരളത്തില്‍ 54 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇവരില്‍ 14.52 ലക്ഷം പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അസമില്‍ 11.46 ലക്ഷം പേരാണ് പ്രളയബാധിതര്‍. 2.45 ലക്ഷം പേര് ദുരിതാശ്വാസ ക്യാമ്പുകളിലും.
പ്രതിവര്‍ഷം 1600 ഓളം പേര് വെള്ളപ്പൊക്കത്തില്‍ മരിക്കുന്നുണ്ടെന്നാണ് 2005വരെയുള്ള ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. വീടുകളും റോഡുകളും വാഹനങ്ങളും കാര്‍ഷിക വിളകളും നശിക്കുന്നതു മൂലം പ്രതിവര്‍ഷമുണ്ടാകുന്ന നഷ്ടം 4745 കോടിയാണ്. രാജ്യത്തിന്റെ 12 ശതമാനം പ്രദേശവും വെള്ളപ്പൊക്കത്തിന് ഇരയാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ്.
2017ല്‍ വെള്ളപ്പൊക്കത്തില്‍ 1200 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര് ബീഹാറിലാണ്, 514. ബംഗാള്‍ 261, ആസാം 160, മഹാരാഷ്ട്ര 124, യുപി 121 എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളിലെ മരണക്കണക്ക്. നാലു സംസ്ഥാനങ്ങളിലായി മൂന്നരക്കോടിപ്പേരെയാണ് വെള്ളപ്പൊക്കം കഴിഞ്ഞ വര്‍ഷം ബാധിച്ചത്. 2016ല്‍ 936 പേരാണ് മരിച്ചത്. അന്നും ബീഹാറായിരുന്നു മുന്പില്, 254 മരണം. ഇക്കുറി അത് കേരളമായി.
ഓരോ സംസ്ഥാനവും ദുരന്ത അപകടം കുറയ്ക്കലിന് പ്രത്യേക വിഹിതം ബജറ്റില്‍ വകകൊള്ളിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെ ചെയ്യുകയാണ് ഓരോ വര്‍ഷവും ദുരന്തങ്ങള്‍ക്കു ശേഷം ആകെയുള്ള പരിമിതമായ പണം ചെലവിടുന്നതിനേക്കാള്‍ നല്ലത്, അവര്‍ പറയുന്നു. രാജ്യത്തെ 640 ജില്ലകള്‍ വലിയ പ്രളയസാധ്യതയുള്ള പ്രദേശങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: