കൊച്ചി: പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് അമൃതാനന്ദമയി മഠം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ഉടന്‍ കൈമാറും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുപേക്ഷിക്കേണ്ടി വന്നവര്‍ക്ക് മഠത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യം വെള്ളപ്പൊക്ക കെടുതികള്‍ നേരിട്ട ആലപ്പുഴയില്‍ നിന്നായിരുന്നു സേവന പ്രവര്‍ത്തനങ്ങളുടെ തുടക്കം.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് വൈദ്യസഹായം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്കി. ഇതിനായി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സേവനനിരതരായി. ക്യാമ്പ് വിട്ടുപോകുന്നവര്‍ക്ക് 10 കിലോ അരി, ഭക്ഷണസാധനങ്ങള്‍, ഓണക്കോടി, മരുന്ന്, ശുചീകരണ സാമഗ്രികള്‍ തുടങ്ങിയവ നല്‍കിയതായി മെഡിക്കല്‍ ടീം കോഡിനേറ്റര്‍ ഡോ. ജഗ്ഗു പറയുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറ വീട്ടില്‍ രത്നകുമാറിന് സൗജന്യമായി ചികിത്സാ സൗകര്യം ഒരുക്കിയതും അമൃത ആശുപത്രിയാണെന്നും ഡോ. ജഗ്ഗു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: