കൊച്ചി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി നാളെ ഉച്ചയ്ക്ക് തിരികെ പോകും.
ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം അവിടെ നിന്നും ആലപ്പുഴയില്‍ ദുരിതബാധിത ക്യാമ്പ് സന്ദര്‍ശിക്കും. തുടര്‍ന്ന് ക്യാമിലോട്ട് കണ്വെന്ഷന് സെന്ററില്‍ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന സ്വീകരണ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്കുന്ന ആയിരം വീടുകളില്‍ ഇരുപത് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് കൈമാറും.
3.45 ന് ചാലക്കുടിയിലെത്തും. 4.45 ന് ആലുവ. 6ന് പറവൂര്‍. തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തും. നാളെ രാവിലെ 9 മുതല്‍ 9.30 വരെ മറൈന്‍ ഡ്രൈവില്‍ ഡിഡിസി യുടെ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട് എത്തും. അവിടെ നിന്നും ഹെലിക്കോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 നോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: