ആലുവ: ദുരിതാശ്വാസ ക്യാമ്പിലും സിപിഎം പ്രവര്‍ത്തകര്‍ പെരുമാറുന്നത് പക്ഷപാതത്തോടെ. സന്നദ്ധ സംഘടനകള്‍ നല്കിയ സഹായങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനം ഉണ്ടെന്നാണ് സിപിഎമ്മിനെതിരെയുള്ള പ്രധാന ആരോപണം. ഇതേ തുടര്‍ന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മുപ്പത്തടം ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവെക്കാനും നീക്കമുണ്ടായി. പോലീസും പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും ഇടപ്പെട്ടാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. സിപിഎം ആണ് ഇവിടെ പഞ്ചായത്ത് ഭരിക്കുന്നത്.
സഹായങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനം ആരോപിച്ച് ക്യാമ്പ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് ആരംഭിച്ച തര്‍ക്കം മണിക്കൂറുകളോളം നീണ്ടുനിന്നു. ഇതിനിടെ ക്യാമ്പ് അവസാനിപ്പിക്കുമെന്ന് അറിയിച്ചതോടെ പ്രതിഷേധം ശക്തമായി. ജില്ലയിലെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒന്നായിരുന്നു മുപ്പത്തടം ഹൈസ്കൂളിലേത്. സമീപത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പ് അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം നല്‍കിയിരുന്നത് ഇവിടെ നിന്നാണ്. മറ്റ് പല ക്യാമ്പുകളും അവസാനിപ്പിച്ചപ്പോള്‍ വീട് വൃത്തിയാക്കല്‍ പൂര്‍ത്തിയാകാത്തവരെ ഇങ്ങോട്ടു മാറ്റിയിരിന്നു.
ക്യാമ്പ് അംഗങ്ങള്‍ക്കായി സന്നദ്ധ സംഘടനകളും വ്യക്തികളും നല്കിയ സഹായങ്ങളെല്ലാം ഹൈസ്കൂളിലെ രണ്ട് മുറികളിലായാണ് സൂക്ഷിച്ചിരുന്നത്. പിരിഞ്ഞുപോകണമെന്ന അറിയിപ്പ് നല്കിയപ്പോഴും ഗോഡൗണുകളില്‍ അവശേഷിക്കുന്ന ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതത്വമുണ്ടായി. ആളുകളുടെ രാഷ്ട്രീയം നോക്കിയാണ് സാധനങ്ങള്‍ വിതരണം ചെയ്തതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: