ന്യൂദല്‍ഹി: പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന കേരളത്തിനായി ഉന്നത നീതിപീഠവും കൈകോര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുപ്രീംകോടതി ന്യായാധിപരുടെ നേതൃത്വത്തില്‍ പ്രളയബാധിതരെ സഹായിക്കാന്‍ ധനശേഖരണാര്‍ത്ഥം പരിപാടി സംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള സുപ്രീംകോടതി ജഡ്ജിമാരാണ് കേരളത്തിനായി മുന്നിട്ടിറങ്ങിയത്.
സുപ്രീംകോടതിക്ക് സമീപമുള്ള ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ഇന്‍ര്‍നാഷണല്‍ ലോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബോളിവുഡിലെ പ്രശസ്ത ഗായകന് മോഹിത് ചവാനൊപ്പം ജസ്റ്റിസുമാരായ കുര്യന് ജോസഫും ജസ്റ്റിസ് കെ.എം ജോസഫും ഗാനങ്ങള്‍ ആലപിച്ചു. ഗ്വാളിയോര്‍ സര്‍വ്വകലാശാലയിലെ ആര്‍ട്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഗൗരിപ്രിയ സോമനാഥ്, മാധ്യമ പ്രവര്‍ത്തക ഭദ്ര സിന്‍ഹ, കീര്‍ത്തന ഹരീഷ് എന്നിവരുടെ ഭരതനാട്യവും പരിപാടിയുടെ ഭാഗമായി നടന്നു.
കേരളത്തിന് വേണ്ടി രാജ്യം മുഴുവനും ഒന്നിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഇതൊരു ആഘോഷപരിപാടിയല്ല. ഒരു കൂട്ടായ ശ്രമമാണ്. മഹത്തായ ഒരു കാര്യത്തിനായിപണം സ്വരൂപിക്കുന്നതിനായി നടത്തിയ കൂട്ടായ്മയാണിത്, ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിര്‍ന്ന ജഡ്ജിമാരായ മദന്‍ ബി ലോക്കൂര്‍, രഞ്ജന്‍ ഗഗോയ് അടക്കമുള്ള സുപ്രീംകോടതി ജഡ്ജിമാര്‍ക്കൊപ്പം ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍, സഹ ജഡ്ജിമാര്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ എല്ലാം പരിപാടിയില്‍ പങ്കെടുത്തു. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: