തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ വിപുലവും വിശദവുമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. അണക്കെട്ടുകളില്‍ അനിയന്ത്രിതമായി വെള്ളം നിറഞ്ഞതും ഒരു മുന്നൊരുക്കവുമില്ലതെ ഡാമുകള്‍ ഒന്നിച്ച് തുറന്നതുമാണ് ദുരന്തത്തിന് കാരണമെന്നത് പുറത്ത് വന്നതോടെയാണ് അന്വേഷണത്തിന് സമ്മര്‍ദമേറുന്നത്.
ജുഡീഷ്യല്‍ അന്വേഷണം നടത്തിയാലേ ദുരന്തത്തിന്റെ നിജ സ്ഥിതി പുറത്ത് വരൂ എന്നാണ് യുഡിഎഫിന്റെ നിലപാട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെയുള്ള സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും ആവശ്യം ഉന്നയിക്കുന്നവരുമുണ്ട്.
ഒരു അണക്കെട്ടിലും രണ്ടു ദിവസം കൊണ്ട് നിറയുന്ന തരത്തിലുള്ള മഴ പെയ്തിട്ടില്ലെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെയും കെഎസ്ഇബിയുടെയും കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ നീരൊഴുക്കും കുറഞ്ഞിരുന്നു. എന്നാല്‍ അണക്കെട്ടുകളില്‍ പരമാവധി സംഭരണശേഷിയോടടുത്ത് ജലനിരപ്പ് ഈ സമയം എത്തിയിരുന്നു. ഇതോടെ ചെറിയ നീരൊഴുക്കു പോലും അണക്കെട്ടുകളുടെ സംഭരണശേഷി പരിധി കടക്കുന്നതിന് ഇടയാക്കി. ഇത് ഡാമുകളുടെ സുരക്ഷയെ ബാധിച്ചു. ഇതോടെയാണ് കനത്ത മഴയെ പഴിചാരി അണക്കെട്ടുകള്‍ തുറന്ന് വിട്ടതെന്നാണ് വിലയിരുത്തല്‍.
അണക്കെട്ടുകളില്‍ വെള്ളം കൂടുന്നതനുസരിച്ച് ജല നിരപ്പ് ക്രമാനുഗതമായി നിയന്ത്രിക്കണം എന്ന, കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാന ഡാം സുരക്ഷാ മാനേജ്മെന്റ് പാലിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനം വരുമ്പോള്‍ അണക്കെട്ടുകളിലെ ജല നിരപ്പ് സംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ടുകള്‍ സൂക്ഷിക്കണമെന്നും വേണ്ടി വന്നാല്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തണമെന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ കാലാവസ്ഥ ഇത്രകണ്ട് മോശമായിരുന്നിട്ടും സംസ്ഥാന ഡാം സുരക്ഷാ അതോറിട്ടിയോ ദുരന്തനിവാരണ അതോറിട്ടിയോ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നിരുന്നില്ല.
ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചതും ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം എടുത്തതും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥരായിരുന്നു. നദികളുടെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ ഇവരുടെ പരിധിയില്‍ അല്ലാത്തതിനാല്‍ അണക്കെട്ടുകള്‍ ഒന്നൊന്നായി തുറന്ന് വിട്ടത് പ്രളയദുരന്തം സൃഷ്ടിച്ചു.
ഓഖി ദുരന്തത്തിലെ രക്ഷാ പ്രവര്‍ത്തനം, വീഴ്ചകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇനി ഇത്തരത്തില്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന് രമണ്‍ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ച് പത്ത് മാസമായിട്ടും യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.
അജി ബുധനൂര്‍
കനത്ത മഴ; മുന്നറിയിപ്പ് നൽകിയിരുന്നു
ന്യൂദല്‍ഹി; കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് നേരത്തെ തന്നെ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന് വ്യക്തമാക്കി. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നായിരുന്നു മൂന്നു ദിവസം മുന്‍പ് നല്കിയ മുന്നറിയിപ്പ്. അണക്കെട്ടുകള്‍ ജൂലൈ മാസം തന്നെ നിറഞ്ഞിരുന്നതിനാല്‍ സംസ്ഥാനം ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: