ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളും അവശ്യവസ്തുക്കളും പ്രവഹിച്ചതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഡിവൈഎഫ്ഐയും സിപിഎമ്മും കൈയടക്കി. മലയാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും അയക്കുന്ന വസ്തുക്കള്‍ കൈയടക്കിവച്ചിരിക്കുകയാണ് ക്യാമ്പ് നിയന്ത്രിക്കുന്ന ഇവര്‍. ഇവരുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണ് പലപ്പോഴും സാധനങ്ങള്‍ വിതരണം ചെയ്യുന്നതും. ഇത് രാഷ്ട്രീയ വിവേചനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
പ്രളയത്തിന്റെ തുടക്കത്തില്‍ സന്നദ്ധ സംഘടനകള്‍ ദുരിത ബാധിതരെ താമസിപ്പിച്ച് ഭക്ഷണം നല്കി സംരക്ഷിച്ചപ്പോള്‍ ഇല്ലാതിരുന്ന സിപിഎം-ഡിവൈഎഫ്ഐക്കാരാണ് പല ക്യാമ്പുകളും കയ്യടക്കിയത്. നിത്യേന ലോഡുകണക്കിനെത്തുന്ന സാധന സമഗ്രികളെക്കുറിച്ച് വ്യക്തമായ കണക്ക് ഉദ്യോഗസ്ഥരുടെ പക്കലില്ല. സാധനങ്ങളുടെ വിതരണം സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍ ഇല്ല. സാധനങ്ങളുടെ സംരക്ഷണച്ചുമതല റവന്യൂ വകുപ്പിനാണെങ്കിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലും സിപിഎമ്മുകാരാണ് ക്യാമ്പുകള്‍ നിയന്ത്രിക്കുന്നത്.
തുണിനിര്‍മാണ കമ്പനികള്‍ നല്കിയ ആയിരക്കണക്കിന് ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ പല ക്യാമ്പുകളില്‍ നിന്നും അപ്രത്യക്ഷമായ സംഭവങ്ങളും ഉണ്ടായി. പാല്‍പ്പൊടിയും മുന്തിയ അരിയിനങ്ങള്‍, മറ്റു ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ ദുരിത ബാധിതരുടെ കൈകളില്‍ കൃത്യമായി എത്തുന്നുമില്ല. സിപിഐ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ കക്ഷികളെ മുഴുവന്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണ്.
ദുരിത സമയത്ത് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞ് മറ്റു പാര്‍ട്ടികള്‍ മിണ്ടാതിരിക്കുകയാണ്. ഇതാണ് സിപിഎമ്മിന്റെ ധൈര്യവും. ആലപ്പുഴ ലിയോ തേര്ട്ടീന്ത് സ്കൂളില്‍ ദുരിതമുണ്ടായ അടുത്ത ദിവസം വാര്‍ഡ് കൗണ്‍സിലര്‍ കരോളിന് പീറ്ററിന്റെ നേതൃത്വത്തില്‍ ചില സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ക്യാമ്പ് ആരംഭിച്ചു. നൂറുകണക്കിന് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. നിരവധി ഉത്പന്നങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്കൂളിലേക്ക് എത്തിത്തുടങ്ങിയതോടെ ഡിവൈഎഫ്ഐക്കാരെത്തി കൗണ്‍സിലറെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി ഓടിച്ചു. ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് ഒരു റവന്യൂ ഉദ്യോഗസ്ഥനെ ഇവിടെ നിയോഗിച്ചെങ്കിലും നിയന്ത്രണം ഇപ്പോഴും സിപിഎമ്മിനാണ്.
നൂറുകണക്കിന് ട്രക്ക് ഉല്‍പ്പന്നങ്ങളാണ് നിത്യേന കേരളത്തിലേക്ക് എത്തുന്നത്. ആലപ്പുഴ എസ്ഡി കോളേജിലെ ഉല്‍പ്പന്ന സംഭരണ കേന്ദ്രം നിറഞ്ഞു. ഇറക്കാന്‍ കഴിയാതെ സാധനങ്ങളുമായി വന്ന ലോറികള്‍ കാത്തുകിടക്കുകയാണ്. ഇതിനിടെ പാര്‍ട്ടി ഓഫീസില്‍ ആയിരക്കണക്കിന് ചാക്ക് അരി സംഭരിച്ചുവയ്ക്കുന്നതിനെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അരി പാര്‍ട്ടി ഓഫീസില്‍ സൂക്ഷിക്കാതെ സംഭരണ ശാലയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ദുരിതബാധിതര്‍ക്കായി തീവണ്ടി വഴി എത്തിയ സാധനങ്ങള്‍ പ്ലാറ്റ്ഫോമില്‍ നിറഞ്ഞു. എത്രയും പെട്ടെന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലാ കളക്ടര്‍മാര്‍ക്ക് റെയില്‍വേ കത്തു നല്കി.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: