തിരുവനന്തപുരം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടും. ഉടന്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ധന വകുപ്പ് അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
ദുരന്തം മറികടക്കാന്‍ കൂടുതല്‍ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും നാളെ സംസ്ഥാനത്തെത്തും.
പുനര്‍നിര്‍മാണത്തിന് വലിയ തോതില്‍ പണം ആവശ്യമായതിനാല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേരളം ഉന്നയിക്കും. ജിഎസ്ടി ക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും. പ്രളയം നേരിടാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: