തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന തുക പ്രത്യേക അക്കൗണ്ട് ആരംഭിച്ച് അതിലേക്ക് മാറ്റണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ആവശ്യപ്പെട്ടു. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വകമാറ്റി ചെലവഴിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഈ ഫണ്ടില്‍ വരുന്ന അവസാന പൈസയും ദുരിതബാധിതരുടെ കൈകളിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. . ഇപ്പോള്‍ കാണുന്ന ഒരുമയും ഐക്യവും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തിലും ഉണ്ടാകണം. എങ്കിലേ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകൂ. കേന്ദ്രധനകാര്യസഹമന്ത്രി പൊന്‍ രാധാകൃഷ്ണനും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രളയബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ വളരെ ശുഷ്കാന്തിയോടെയാണ് കേന്ദ്രം ഇടപെടുന്നത്. അതിന്റെ ഉദാഹരണമാണ് കേന്ദ്രമന്ത്രിയുടെ വരവ്.
പ്രളയത്തില്‍പ്പെട്ടവരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം. പ്രഖ്യാപിച്ച പതിനായിരം രൂപ പോലും അവരുടെ കൈകളിലെത്തിയിട്ടില്ല. അടുത്ത പ്രവൃത്തിദിവസം നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വീട് മാത്രമല്ല, മാറ്റിയുടുക്കാന്വസ്ത്രം പോലും ഇല്ലാത്തവരോടാണ് സര്‍ക്കാരിന്റെ ഈ സമീപനം. പ്രാഥമികകാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണ്. ഈ തുക അടിയന്തരമായി കൈമാറാനുള്ള നടപടി സ്വീകരിക്കണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉദ്യോഗസ്ഥര്‍ മാത്രമേ ഇടപെടാവൂ എന്ന സര്‍ക്കാരിന്റെ പിടിവാശി അപക്വമാണ്. സേവാഭാരതിപോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ വളരെ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവോണ ദിവസംപോലും വീടുകള്‍ വൃത്തിയാക്കുന്ന സേവനത്തിലേര്‍പ്പെട്ട അവരുടെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്നും എം.എസ്. കുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: