തിരുവനന്തപുരം: സഹായിക്കാം… ഒരു മാസത്തെയല്ല രണ്ടു മാസത്തെ ശമ്പളം തരാം. സര്‍ക്കാര്‍ ചെലവ് ചുരുക്കാന്‍ തയാറാണോ എന്ന നിരവധി ചോദ്യങ്ങളുമായി നവമാധ്യമങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മിതിക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിരവധി ചോദ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ ഉന്നയിക്കപ്പെടുന്നത്.
കേരളം പ്രളയക്കെടുതിയിലായപ്പോള്‍ ഒരു പുതിയ മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് എന്തിനെന്നാണ് ആദ്യ ചോദ്യം. സര്‍ക്കാരിന് ഒരു പ്രയോജനവുമില്ലാത്ത ഭരണ പരിഷ്കാര കമ്മീഷന് പിരിച്ചു വിടണം. 2018 ജനുവരി വരെ 2.03 കോടി രൂപ ചെയര്‍മാന്റെ ശമ്പളം ഇനത്തില്‍ ചെലവഴിച്ചു. കൂടാതെ മറ്റ് അലവന്‍സുകളും. ഇതിനു പുറമെ പാര്‍ട്ട് ടൈം മെമ്പറുടെ ആനുകൂല്യങ്ങളും പതിനൊന്നോളം പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളവും ആനുകൂല്യങ്ങളും വേറെ. ഇതോടൊപ്പം പിന്നാക്ക/മുന്നാക്ക കമ്മീഷന്, യുവജന കമ്മീഷന് തുടങ്ങി ഖജനാവിനെ കൊള്ളയടിക്കുന്ന എല്ലാ കമ്മീഷനുകളെയും എത്രയും വേഗം പിരിച്ചു വിടണം. ഈ തുകയെല്ലാം കൂടി ലാഭിച്ചാല്‍ തന്നെ കോടിക്കണക്കിന് രൂപ ഖജനാവിന് മിച്ചം പിടിക്കാനാകും.
ഡിജിപി ഉള്ളപ്പോള്‍ എന്തിനാണ് പോലീസിനൊരു ഉപദേഷ്ടാവെന്നും നിരവധി പേര് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം കുറച്ചാലും ലക്ഷങ്ങള്‍ ലാഭിക്കാം. അടുത്ത ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഉപദേശം തരാന്‍ തയാറുള്ള ഉപദേശികളെ കണ്ടെത്തണമെന്നും നിര്‍ദേശിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന ഫണ്ട് വേണ്ട പകരം ‘2018 പ്രളയ ദുരിതാശ്വാസം’ എന്ന് പുതിയൊരു ഫണ്ടുണ്ടാക്കി തുക അതിലേക്കു മാറ്റണം. ഇല്ലെങ്കില്‍ രാഷ്ട്രീയക്കൊലപാതകത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിനും ഈ തുക ഉപയോഗിച്ചെന്നിരിക്കും. നിര്‍മാണ മേഖലയിലെ വിദഗ്ധരെയും സര്‍വസമ്മതരായ പൊതുജനങ്ങളെയും പരിസ്ഥിതി രംഗത്തെ വിദഗ്ധരെയും കൂടി ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റി ആയിരിക്കണം പുനരധിവാസം തീരുമാനിക്കേണ്ടത്. ഫണ്ടിന്റെ വരവ് ചെലവ് കണക്കുകള്‍ യഥാസമയം പരസ്യപ്പെടുത്തണം. ചീഫ് വിപ്പിന് ക്യാബിനറ്റ് പദവി നല്‍കരുത്. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരികള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനം റദ്ദ് ചെയ്ത് യാത്രപ്പടി മാത്രം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കുന്നതോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ ചെലവിലുള്ള അതിഥി സല്‍ക്കാരം വേണ്ടെന്ന് വയ്ക്കാന്‍ തയാറാകണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതിനായി 51 ലക്ഷം രൂപ ചെലവഴിച്ചു. കെഎസ്ആര്‍ടിസി പോലെ സര്‍ക്കാര്‍ ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള രാഷ്ട്രീയ നിയമനങ്ങള്‍ ഒഴിവാക്കി ഉദ്യോഗസ്ഥരെ സിഎംഡി ആക്കി നിയമിച്ചാല്‍ ഖജനാവിന് ലഭിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ മതി. അതിനാല്‍ നവകേരള നിര്‍മിതിക്കുള്ള പണത്തിനായി എങ്ങും അലയേണ്ട. തങ്ങളുടെ ചുറ്റുവട്ടത്തിലുള്ള ആര്‍ഭാടങ്ങള്‍ കുറച്ചാല്‍ മതിയെന്നും നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: