കൊച്ചി: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സമ്പൂര്‍ണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. റണ്‍വേ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുകയും ജീവനക്കാരുടെ ലഭ്യത എയര്‍ലൈനുകള്‍ ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് വിമാനത്താവള പ്രവര്‍ത്തനം പൂര്‍ണ നിലയില്‍ ആരംഭിക്കാന്‍ സിയാല്‍ തീരുമാനിച്ചത്. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ആഗസ്റ്റ് 15ന് വിമാനത്താവളം അടച്ചത്.
ആഗസ്റ്റ് 20ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. പത്തടി ഉയരത്തില്‍ രണ്ടര കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതിലിന്റെ തകര്‍ന്ന ഭാഗം താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കേടുപറ്റിയ നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്സ്-റേ യന്ത്രങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വെ ലെറ്റുകള്‍ എന്നിവയെല്ലാം നാലാം ദിവസം തന്നെ പൂര്‍വ നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സിയാലിന് കഴിഞ്ഞു. മൂന്നാം ദിനം തന്നെ എട്ട് സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം ചാര്‍ജിങ് നടത്തി. മൂന്ന് ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ഏപ്രണ്‍, ലോഞ്ചുകള്‍ എന്നിങ്ങന മുപ്പത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം ഭാഗത്ത് ചെളിക്കെട്ടുണ്ടായിരുന്നു. നാലുദിവസം കൊണ്ട് ഇവിടെ ശുചീകരണം പൂര്‍ത്തിയാക്കാനായി. തിങ്കളാഴ്ച രാവിലെയോടെ തന്നെ റണ്‍വെ ഉപയോഗക്ഷമമായി. തുടര്‍ന്ന് വിവിധ ഏജന്‍സികളുടെ സംയുക്തയോഗം വിളിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മുന്‍ നിശ്ചയപ്രകാരം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സന്നദ്ധമാണെന്ന് എല്ലാ ഏജന്‍സികളും അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ആഭ്യന്തര, അന്താരാഷ്ട്ര ഓപ്പറേഷനുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയുംവിധമാണ് സിയാല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് അറിയിപ്പുകള് വിമാനക്കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്ഡ്ലിങ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. വ്യോമസേനാ താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ വിമാനം സിയാലില്‍ ലാന്‍ഡ് ചെയ്യും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചാവും വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: